തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിക്കറ്റ് മാമാങ്കം കൊടിയേറാൻ നാലു നാൾ അവശേഷിക്കെ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ പൂർണമെന്ന് കെ.സി.എ വ്യക്തമാക്കി. മത്സരത്തിന്റെ 68 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. വിൽപ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതൽ ഇതിനോടകം 19720 ടിക്കറ്റുകൾ വിറ്റു. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫേട്ടോയുള്ള തിരിച്ചറിയൽ കാർഡ് കൂടി കാണിക്കണം.ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് 3 ടിക്കറ്റുകൾ എടുക്കാം. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും വാങ്ങിയ ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫേട്ടോ ഐ.ഡി കാണിച്ച് മറ്റുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാവുന്നതാണ്.
ദക്ഷിണാഫ്രിക്ക ഇന്ന് പരിശീലനത്തിന്
ദുബായിൽ നിന്നുള്ള ഇ.കെ.0522 എമിറേറ്റ്സ് വിമാനത്തിൽ ഇന്ന്(25) പുലർച്ചെ 3.10ന് തലസ്ഥാനത്തെിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്നുതന്നെ പരിശീലനമാരംഭിക്കും. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീൻഫീൽഡിൽ തയാറാണ്. ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, വെയ്ൻ പാർനെൽ, കാഗിസോ റബാദ തുടങ്ങിയ പ്രധാന താരങ്ങൾ അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്. ഹൈദരാബാദിൽ നിന്നും യാത്രയാരംഭിക്കുന്ന ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.25നും 26നും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് ദക്ഷിണാഫ്രിക്കൻ ടീം മാദ്ധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ദക്ഷിണാഫ്രിക്കൻ ടീമും വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിനു മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് രണ്ടു ടീമുകളുടെയും ക്യാപ്ടന്മാർ മാദ്ധ്യമങ്ങളെ കാണും.
ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. അപ്പർ ടിയറിൽ 1700 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |