വിഴിഞ്ഞം: സഞ്ചാര സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുണ്ടായിരിക്കെ കോവളം ഇന്നും മന്ദഗതിയിൽ. കോവളം ബീച്ചിൽ ഏർപ്പെടുത്തിയിരുന്ന കടൽത്തീര സഞ്ചാര വിലക്ക് നീക്കി. തീരത്ത് ഇറങ്ങിനിൽക്കാം പക്ഷേ കടൽ കുളിക്ക് അനുവാദമില്ല. ബീച്ചിൽ കടൽ ക്ഷോഭിച്ച അവസ്ഥ തുടർന്നതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സഞ്ചാരികളെ കടലിൽ ഇറക്കുന്നത് വിലക്കിയിരുന്നു. കടൽ ഇപ്പോൾ ശാന്തമാണെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. അതേസമയം ഹവ്വാ ബീച്ചുൾപ്പെടെ കടൽ ക്ഷോഭത്തിൽ കൈവരികൾ തകർന്ന ഭാഗത്ത് ചുവന്ന കൊടികൾ വച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തകർന്ന കൈവരി ഇവിടെ പുന:സ്ഥാപിച്ചിട്ടില്ല.
സന്ധ്യമയങ്ങിയാൽ തീരം ഇരുട്ടിൽ
തീരത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയായാൽ ഇതുവഴിയുള്ള സഞ്ചാരം അപകട സാദ്ധ്യതയാണ്. പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളിൽ വീണ് നിരവധി പേർക്ക് പരിക്കു പറ്റുന്നുവെന്ന് പരാതിയുണ്ട്. തീരത്തെ ഇടവഴികളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. ഭക്ഷണാവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നതു കാരണം തെരുവ് നായ്ക്കളും സഞ്ചാരികൾക്ക് ഭീഷണിയാണ്. ക്ലോക്ക് റൂം സൗകര്യമില്ലാത്തതിനാൽ കടൽക്കുളിയിൽ ഏർപ്പെടുന്നവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
തീരത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടാൽ ഇംഗ്ലണ്ടിൽ നിന്നുള്ള കരോൾ റോബിൻസണിന്റെ മുഖം മാറും പിന്നെ അവ പെറുക്കി മാറ്റിയാൽ അതിരറ്റ സന്തോഷവും. രണ്ടു ദിവസം മുൻപ് ബീച്ചിൽ ശുചീകരണ യജ്ഞത്തിൽ ഏർപ്പെട്ട സന്നദ്ധ സേവകരോടു കൂടാനും അവർ മറന്നില്ല. 1999 മുതൽ കോവളത്തേക്ക് വർഷത്തിൽ രണ്ടു തവണ വന്നുപോകുന്ന കരോളിന് കോവളമുൾപ്പെടെയുള്ള കടലും തീരങ്ങളും ശുചിയായിരിക്കണമെന്നതു നിർബന്ധം. വെറുമൊരു വിനോദസഞ്ചാരിയായിട്ടല്ല അവർ വന്നു പോകുന്നത്. ബീച്ചിൽ സൂര്യസ്നാനത്തിന് എത്തുന്ന കൂട്ടത്തിൽ പരിസരത്തെയും കടലിലെയും കാണുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അവർ ശേഖരിച്ചുവച്ച് ബന്ധപ്പെട്ട ശുചീകരണ വിഭാഗത്തെ ഏൽപ്പിക്കാൻ നൽകാറുണ്ടെന്ന് ടൂർ ഓപ്പറേറ്ററും കരോളിന്റെ സുഹൃത്തുമായ സജി പറഞ്ഞു. കോവളത്തിന്റെ പഴയകാല പ്രൗഢിയും ഭംഗിയും വീണ്ടെടുക്കാൻ ഇത്തരം പ്രവർത്തനങ്ങളും മുതൽമുടക്കും വേണമെന്നും കരോളിൻ പറഞ്ഞു. ശുചീകരണപരിപാടി ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മന്ത്രിക്ക് പ്ലാസ്റ്റിക് നിർമാർജനത്തെ സംബന്ധിച്ച് കരോളിൻ താൻ മുഖാന്തരം കത്തു നൽകിയെന്നും സജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |