തിരുവനന്തപുരം: തലസ്ഥാനത്ത് വിരുന്നെത്തിയ അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തെ വരവേൽക്കാൻ ആവേശത്തേരിലേറി ആരാധകർ. ഇന്ത്യൻ ടീമിന് വമ്പൻ സ്വീകരണമൊരുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് നായകൻ രോഹിത് ശർമയുടെയും വിരാട് കൊഹ്‌ലിയുടെയും കൂറ്റൻ കട്ടൗട്ടുകൾ ആരാധർ ഉയർത്തിയിട്ടുണ്ട്. പാതയോരങ്ങളിൽ ഇന്ത്യൻ പതാകയുടേയും തൊപ്പിയുടേയും ജഴ്സിയുടേയും വിൽപ്പനയും തകൃതിയാണ്. 150 മുതൽ 500 രൂപവരെയാണ് ജഴ്സിയുടെ വില. നൂറു രൂപ മുതൽ തൊപ്പിയും പതാകയും വാങ്ങാം. കൊഹ്‌ലിയുടെയും രോഹിത് ശർമയുടെയും സഞ്ജുവിന്റെയും ജഴ്സികൾക്കാണ് ആവശ്യക്കാരേറെ. ഇന്നലെ മുതൽ മറ്റ് ജില്ലകളിൽ നിന്നെത്തിയ ആരാധകർ സുഹൃത്തുക്കളുടെ വീട്ടിലും വിവിധ ഹോട്ടലുകളിലും തമ്പടിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം വൈകിട്ട് പരിശീലനത്തിന് സ്റ്റേഡിയത്തിലേക്ക് വരുന്നതിനിടെ ആരാധകർ റോഡിന് ഇരുവശവും നിന്ന് ആരവമുയർത്തി. ആരാധകരുടെ ആവേശം താരങ്ങൾ മൊബൈലിൽ പകർത്തി. മത്സരം കാണാനെത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ഒരുക്കിയിട്ടുണ്ട്.ടിക്കറ്റ് വിൽപ്പന പൂർണമായെന്ന് കെ.സി.എ അറിയിച്ചു.
പ്രവേശനം 4.30 മുതൽ,ഇവ കൊണ്ടുവരരുത്
@കാണികൾക്ക് സ്റ്റേഡിയത്തിനുളളിലേക്ക് പ്രവേശനം 4.30 മുതൽ
@ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും കരുതണം
@പ്ലാസ്റ്റിക്, മദ്യ കുപ്പികൾ, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ അനുവദിക്കില്ല
@മാസ്ക് നിർബന്ധം
@മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവർക്ക് പ്രവേശനമില്ല
@കുടിവെള്ളവും ഭക്ഷണസാധനങ്ങളും സ്റ്റേഡിയത്തിൽ ലഭിക്കും
പാർക്കിംഗ് ഫീസ് ഈടാക്കില്ല
കാര്യവട്ടം ട്വന്റി20ക്കായി പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് കേരള സർവകലാശാല അറിയിച്ചെന്ന് കെ.സി.എ വ്യക്തമാക്കി.
സുരക്ഷയ്‌ക്ക് കമാൻഡോ സംഘവും
സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിൽ നിന്നും, ആംഡ് പൊലീസ്ബറ്റാലിയനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പൊലീസ് കമാൻഡോ സംഘം, ബോംബ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷയ്‌ക്ക്. ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തിൽ മഫ്തി പൊലീസ് സംഘം സ്റ്റേഡിയത്തിന് അകത്തും പുറത്തും. കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന കോവളം മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങളിൽ 15 സ്‌പെഷ്യൽ സ്‌ട്രൈക്കർ ഫോഴ്സുകളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |