നാഗർകോവിൽ: കള്ളക്കടത്ത് തടയുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ കേരള - തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി. കളിയിക്കാവിള, ഊരമ്പ് എന്നീ സ്ഥലങ്ങളിലെ കൊറിയർ ഓഫീസുകളിലും, മെഡിക്കൽ ഷോപ്പുകളിലുമായി കന്യാകുമാരി പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, തിരുവനന്തപുരം റൂറൽ എസ്.പി ശില്പ ദേവയ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ പരാതി നൽകേണ്ട നമ്പറിന്റെ സ്റ്റിക്കർ ഒട്ടിക്കുകയും ബോധവത്കരണം നടത്തുകയും കേരള - തമിഴ്നാട് പൊലീസിന്റെ നമ്പർ പ്രസിദ്ധീകരിക്കുകയും, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി സ്പെഷ്യൽ ടീം രൂപീകരിച്ച് കർശന പരിശോധന നടത്തുമെന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അവരെ ഡിഅഡിക്ഷൻ സെന്ററിലാക്കി ഭേദപ്പെടുത്തുമെന്നും എസ്.പിമാർ അറിയിച്ചു. തക്കല ഡി.വൈ.എസ്.പി ഗണേഷ്, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ശ്രീകാന്ത്,കളിയിക്കാവിള ഇൻസ്‌പെക്ടർ കാളിയപ്പൻ, പാറശാല സർക്കിൾ ഹേമന്ത് കുമാർ,വെള്ളറട സർക്കിൾ മൃതുൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |