മരട്: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുകയും മോഷ്ടാക്കളിൽ നിന്ന് വാഹനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുകയും ചെയ്യുന്ന സംഘത്തെ പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. കാസർകോഡ് ബദിയടുക്ക അരിയപ്പാടി കൊട്ടവീട്ടിൽ മുഹമ്മദ് അഷ്‌റഫ് (43), കോഴിക്കോട് അൻവാർശേരി മാക്കൂട്ടം കോളനി രതീഷ് (40), കാഞ്ഞിരമറ്റം നടത്തിപ്പറമ്പിൽ വീട്ടിൽ ഷിഹാബുദ്ദീൻ (35), തലയോലപ്പറമ്പ് കരിപ്പാലം പാലക്കൽ വീട്ടിൽ ഷബീബ് (43), വൈക്കം കരിപ്പാടം കളപ്പുരയിൽ വീട്ടിൽ നൗഫൽ (44), വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാരിമുത്തു (57) എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് അഷ്‌റഫും രതീഷും ചേർന്ന് തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ജി ചായ്സ് ആൻഡ് ടീ ബ്രേക്ക് എന്ന കട നടത്തുന്നവരാണ്. പുലർച്ചെ ഇരുവരും അഷ്റഫിന്റെ കാറിൽ കറങ്ങി നടന്ന് വാഹനങ്ങൾ കണ്ടെത്തി അപ്പോൾത്തന്നെ കാറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതാണ് മോഷണരീതി. ഷബീബിന്റെ വർക്ക്‌ഷോപ്പിൽ കൊണ്ടുവന്ന് രൂപംമാറ്റം നടത്തിയ ശേഷം അടുത്ത ദിവസം മിനിലോറിയിൽ കെട്ടിവലിച്ച് മാരിമുത്തുവും നൗഫലും ചേർന്ന് നടത്തുന്ന ആക്രിക്കടയിൽ എത്തിച്ച് പൊളിച്ച് വിൽക്കും.
കുമ്പളം ടോൾ ഭാഗത്ത് തകരാർ മൂലം പാർക്ക് ചെയ്തിരുന്ന മാടവന സ്വദേശിയുടെ ഇൻഡിക്ക കാർ മോഷണം പോയതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. വൈറ്റിലയിൽ നിന്നും ചേർത്തലയിൽ നിന്നും ഇവർ വാഹനങ്ങൾ ഈ രീതിയിൽ മോഷ്ടിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുമ്പളത്തു നിന്നും മോഷണം പോയ കാർ പ്രതികളുടെ വൈക്കം ആപ്പാഞ്ചിറയിലുള്ള യാർഡിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യാർഡിലെ മറ്റു വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു.
കൊച്ചി സിറ്റി അസി. കമ്മിഷണർ രാജ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പനങ്ങാട് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ ജി. ഹരികുമാർ, വി.എം. അനസ്, എസ്.സി.പി.ഒമാരായ ബി. രാജേഷ്, എം. മഹേഷ്, സി.പി.ഒ മഹേഷ് കുമാർ, വി. ബിജു എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |