കിളിമാനൂർ: വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ സംസ്കരിച്ച സംഭവത്തിൽ പൊലീസും ഫോറൻസിക് സംഘവും മൃതദേഹാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചു. നഗരൂർ നെടുമ്പറമ്പ് ശ്രീജ വിലാസത്തിൽ സുകുമാരൻ- സുശീല ദമ്പതികളുടെ മകൻ ശ്രീജിത്താണ് (30) വിദേശത്തുവച്ച് മരിച്ചത്. അബുദാബിയിലായിരുന്ന ശ്രീജിത്തിനെ ആഗസ്റ്റ് 6 മുതൽ ജോലിസ്ഥലത്ത് നിന്ന് കാണാതായതായി വീട്ടുകാർക്ക് കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനിടെ ഡെയ്സിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ ശ്രീജിത്തിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ശ്രീജിത്തിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ നഗരൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് സെപ്തംബർ 7ന് ശ്രീജിത്ത് മരണപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചു. മരണത്തിൽ ദുരൂഹത തോന്നിയ വീട്ടുകാർ മൃതദേഹം റീപോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. സെപ്തംബർ 20ന് കളക്ടർ റീ പോസ്റ്റ്മോർട്ടത്തിന് അനുമതിയും നൽകി. ഇത് പൊലീസ് മേധാവിയെ അറിയിക്കുകയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. സെപ്തംബർ 22ന് നാട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നടപടിയൊന്നും കൂടാതെ സംസ്കരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നഗരൂർ പൊലീസ് കാണുന്നത് ചിതയിൽ കത്തിയെരിയുന്ന മൃതദേഹമായിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതിയുള്ളതിനാൽ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ കളക്ടർ അനുമതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ ചിറയിൻകീഴ് തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ ആൻഡ് പൊലീസ് സർജൻ ഡോ. ധന്യ, ഫോറൻസിക് സർജൻ ഡോ. മീനു എന്നിവരുടെ സംഘം കത്തിക്കരിഞ്ഞ അസ്ഥിക്കഷ്ണങ്ങൾ പരിശോധിക്കുന്ന (എക്സിമേഷൻ) നടപടികൾ ആരംഭിച്ചു. അവശിഷ്ടത്തിൽ നിന്ന് ശേഖരിച്ച അസ്ഥികൾ ഒട്ടോപ്സി ചെയ്ത ശേഷം ഫോറൻസിക് ലാബിൽ ഡി.എൻ.എ അനലൈസിനായി അയയ്ക്കുമെന്നും ഫോറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |