മാള: അസം സ്വദേശിയെ പിണ്ടാണിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ആറര വർഷത്തിനുശേഷം പ്രതി പിടിയിൽ. 2016 മെയ് ഒമ്പതിന് അസം സ്വദേശിയായ ഉമാനന്ദ്‌നാഥിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട സോണിത്പൂർ (അസം) സ്വദേശി മനോജ് ബോറയെ (30) ആണ് അസമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, മാള ഇൻസ്‌പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം പിടികൂടിയത്.
ഉമാനന്ദ്നാഥും പ്രതിയും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പ്രതി ഇയാളെ കോടാലി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് പല തവണ കത്തികൊണ്ട് കഴുത്തിലും നെഞ്ചിലും കുത്തി. കലിയടങ്ങാത്ത പ്രതി സുഹൃത്തിനെ മണ്ണിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ച് ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. കൊലപാതക ശേഷം കേരളം വിട്ട പ്രതി കർണാടക, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. പിന്നീട് അസമിലെത്തിയ ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സായുധരായ അസം പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തിൽ മാള ഇൻസ്‌പെക്ടർ വി. സജിൻ ശശി, കാട്ടൂർ എസ്.ഐ വി.പി. അരിസ്‌റ്റോട്ടിൽ, എസ്.ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, എ.എസ്.ഐമാരായ കെ.ആർ. സുധാകരൻ, സി.എ. ജോബ്, സൈബർ വിദഗ്ദൻ സീനിയർ സി.പി.ഒ എം.വി. ബിനു, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ എന്നിവർ ഉൾപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |