ആറ്റിങ്ങൽ: ഗൃഹോപകരണങ്ങൾ അടക്കം കടത്തിക്കൊണ്ടു പോയ ശേഷം വീട് തീയിട്ടു നശിപ്പിച്ചതായി പരാതി. ആറ്റിങ്ങൽ കരിച്ചിയിൽ വത്സല മന്ദിരത്തിൽ ഓമന - രാജു ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയിൽ തീയിട്ട് പൂർണമായി നശിപ്പിച്ചത്. രണ്ട് മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതബന്ധം താത്കാലികമായി വിഛേദിച്ചിരുന്ന വീടാണ് നശിച്ചത്.
ഓമനയുടെ പിതാവ് മുകുന്ദൻ മരിച്ചതിനെ തുടർന്ന് രണ്ട് വർഷത്തോളമായി ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അലമാര, കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ മോഷ്ടിച്ച ശേഷമാണ് വീടിന് തീയിട്ടതെന്ന് പരാതിയിൽ പറയുന്നു. ഇവർ ഇപ്പോൾ കിളിമാനൂരിലാണ് താമസം. തിങ്കളാഴ്ചയാണ് നാട്ടുകാരായ ചിലർ വീട് കത്തി നശിച്ച വിവരം അറിയിച്ചത്. തുടർന്ന് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. ഇത് സംബന്ധിച്ച് രാജു ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |