കണ്ണപുരം: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രശീത് അച്ചടിച്ച് പിരിവിനിറങ്ങിയ മൂന്നംഗസംഘത്തെ കണ്ണപുരം എസ്.ഐ വി.ആർ വിനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. കുറുമാത്തൂർ ചൊറുക്കള മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ചാണ്ടിക്കരി പുത്തൻവീട്ടിൽ സി.പി ഷംസുദീൻ(43), ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശികളായ വില്ലേജ് ഓഫീസിനു സമീപത്തെ ഷൈനി കോട്ടേജിൽ കെ.വി. ഷൈജു എന്ന മണി (45), മീത്തലെ വീട്ടിൽ മോഹനൻ (48) എന്നിവരാണ് പിടിയിലായത്.
ഹ്യൂമെൻ റൈറ്റ്‌സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയുടെ പേരിൽ രശീത് അച്ചടിച്ച് മാങ്ങാട് ലക്‌സോട്ടിക്ക കൺവെൻഷൻ സെന്റർ, ബക്കളം പാർത്ഥാ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പിരിവിനെത്തിയ സംഘമാണ് പിടിയിലായത്.
ആദ്യം പാർത്ഥാ കൺവെൻഷൻ സെന്ററിനെയാണ് ഇവർ സമീപിച്ചത്. തങ്ങൾ സാമൂഹ്യപ്രവർത്തനം നടത്തുന്നവരും നിർദ്ധനരെ സഹായിക്കുന്നവരുമാണെന്നാണ് ഇവർ പരിചയപ്പെടുത്തിയത്. വൻ തുകയാണ് സംഭാവനയായി ഇവർ ആവശ്യപ്പെട്ടത്. പാർത്ഥയിൽ നിന്ന് ഇവർ നേരെപ്പോയത് ലക്‌സോട്ടിക്കയിലേക്കായിരുന്നു. ഇക്കാര്യം മനസിലാക്കി പാർത്ഥയിൽ നിന്ന് ലക്‌സോട്ടിക്കയിലേക്ക് വിവരം കൈമാറി. നിർദ്ധന രോഗിയുടെ ആശുപത്രി ബില്ല് അടക്കുന്നതിന് 10,000രൂപ വേണമെന്നാണ് ഇവർ ലക്‌സോട്ടിക്കയിലെത്തി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും തുക നൽകാൻ ആവില്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു നിർദ്ധനയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകുന്നതിനുള്ള പകുതി തുക തരണമെന്നായി. പകുതി തുക പാർത്ഥാസിൽ നിന്ന് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇതോടെ ലക്‌സോട്ടിക്ക അധികൃതർ മൂന്നുപേരെയും തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതേ സംഘടനയുടെ പേരിൽ നേരത്തെ ചിലർ പാർത്ഥാസിൽ വന്ന് സംഭാവന പിരിച്ചിരുന്നു. ഇതാണ് പാർത്ഥാ അധികൃതരിൽ സംശയം ഉയർത്തിയത്. എസ്.ഐ രമേശനും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |