തിരുവനന്തപുരം:നൂതന കാൻസർ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിൽ 18.5 കോടി ചെലവിട്ട് സ്ഥാപിച്ച ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായി. ഇതോടനുബന്ധിച്ച് കമ്പ്യൂട്ടർ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും തയ്യാറാക്കിയിട്ടുണ്ട്. മെഷീനിന്റെ ട്രയൽ റൺ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാൻസർ ചികിത്സാ സങ്കേതങ്ങളായ 3 ഡി കൺഫോർമൽ റേഡിയോ തെറാപ്പി ഇന്റൻസിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി,ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആർക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാദ്ധ്യമാണ്. അതിസൂക്ഷ്മമായി കാൻസർ കോശങ്ങളിൽ മാത്രം റേഡിയേഷൻ നടത്താൻ സാധിക്കും. മറ്റ് അവയവങ്ങൾക്ക് ദോഷം സംഭവിക്കാതെ റേഡിയേഷൻ ചികിത്സ നൽകാനാകുമെന്നതാണ് മേന്മ. കാൻസർ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ ടെലി കൊബാൾട്ട് മെഷീനിലെ ചികിത്സ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 4.4 കോടി ചെലവിട്ട് സി.ടി സിമുലേറ്റർ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലും അത്യാധുനിക കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |