നെടുമങ്ങാട്: നെടുമങ്ങാടിന്റെ ചരിത്രത്തിലാദ്യമായി വമ്പൻ പദ്ധതികളൊരുക്കി സർക്കാർ. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി 26 ലക്ഷം രൂപയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി ബഹുനില മന്ദിര നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 33.6 കോടി രൂപ ചെലവിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന നെടുമങ്ങാട് ഹൈടെക്ക് മാർക്കറ്റിൽ 162 സ്റ്റാളുകളോടു കൂടിയ പൊതു ചന്തയുടെ നിർമ്മാണവും ആരംഭിക്കും.
കിഫ്ബി ഫണ്ട് മുഖേനയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന മാർക്കറ്റിന്റെ താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവുമൊരുക്കും. രണ്ടാമത്തെ നിലയിലായി പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയുടെ വില്പനയും, ഇറച്ചി, പച്ചക്കറി എന്നിവ ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഫ്രീസിംഗ് യൂണിറ്റുകളും രണ്ടിടങ്ങളിലായി ശീതീകരണ യൂണിറ്റും ഇവിടെ ഉണ്ടാകും. 2623 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർക്കാർ ടെക്നിക്കൽ സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചത്
ആശുപത്രിക്കായി - 3 കോടി 26 ലക്ഷം
ടെക്നിക്കൽ ഹൈസ്കൂളിനായി - 6കോടി
ഹൈടെക്ക് മാർക്കറ്റിനായി - 33 കോടി
ടേക്ക് എ ബ്രേക്ക്
ടേക്ക് എ ബ്രേക്ക് പദ്ധതിക്കൊപ്പം കുടുംബശ്രീയുടെ സഹായത്തോടെ ചന്തയിലെത്തുന്നവർക്ക് മികച്ച ഭക്ഷണം ഒരുക്കും. മൊത്തക്കച്ചവടക്കാർക്കായി ലേലഹാൾ ഇതോടൊപ്പം പ്രവർത്തിക്കും.നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അറവുശാല പുതിയ കെട്ടിടത്തിന്റെ ഭാഗമാകും. ശുദ്ധജലമെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ പദ്ധതിയിലുണ്ടാകും.നിലവിലുള്ള കെട്ടിടങ്ങളിൽ ചിലത് ഇടിച്ചുമാറ്റിയാകും പുതിയ മന്ദിര നിർമ്മാണം. കച്ചവടക്കാർക്കും ചന്തയിലെത്തുന്നവർക്കും പ്രത്യേകം ടോയ്‌ലെറ്റ് ഒരുക്കുന്നതിനൊപ്പം മാലിന്യ സംസ്കരണത്തിനായി നഗരസഭയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണ യൂണിറ്റുകളും സ്ഥാപിക്കും.
സ്മാർട്ടാക്കി ടെക്നിക്കൽ സ്കൂൾ
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ സ്കൂളിനായി 2623 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.ആറ് കോടിയാണ് നിർമ്മാണച്ചെലവ്. ഏഴാം ക്ലാസ് വിജയിച്ച 120 കുട്ടികൾക്ക് പ്രവേശന പരീക്ഷയിലൂടെ മികച്ച സാങ്കേതിക വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. എഴുപതോളം കംപ്യൂട്ടറുകൾ,മൾട്ടി മീഡിയ സൗകര്യമുള്ള ലാബ്,ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 6 ക്ലാസ് മുറികൾ, 4 പ്രാക്ടിക്കൽ ക്ലാസ് മുറികൾ, എൻജിനീയറിംഗ് ഡ്രോയിംഗ് ഹാൾ,കംപ്യൂട്ടർ കാഡ് ലാബ്,സൂപ്രണ്ട് റൂം,3 സ്റ്റാഫ് റൂമുകൾ,സൂപ്രണ്ടിന്റെ കാര്യാലയം,സ്വീകരണമുറി, വിദ്യാർത്ഥികൾക്കായി രണ്ട് ചേഞ്ചിംഗ് റൂമുകൾ,മിനി സെമിനാർ ഹാൾ,അകത്തളം,ലോബി,സ്റ്റോർ റൂം,3 സ്റ്റെയർകേസുകൾ,ലിഫ്റ്റ് ക്രമീകരണത്തിനുള്ള സംവിധാനം,ശുദ്ധജല സംഭരണി,ടോയ്ലെറ്റുകൾ,സെല്ലാർ ഫ്ളോർ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് നാഷണൽ ഫിഷറീസ് ബോർഡിന്റെ സഹായത്തോടെ 35 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റ് കെട്ടിടം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഉദ്ഘാടനത്തെ തുടർന്ന് ആറു മാസം പ്രവർത്തിച്ചെങ്കിലും നിർമ്മാണ അപാകതയെ തുടർന്ന് അടച്ചിട്ട നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |