തിരുവനന്തപുരം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ചക്കേസിലെ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് പിടികൂടി. ചെങ്കൽചൂള വില്ലിയപ്പൻ കോവിലിന് സമീപം ഷെഡിൽ നിന്ന് കണ്ണാന്തുറ രാജീവ് നഗർ രാജേഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കള്ളൻ കുമാറെന്ന ജയകുമാറിനെയാണ് (34) സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അനിൽകുമാർ. പാപ്പനംകോട് മഠത്തിൽ ക്ഷേത്രത്തിന് സമീപമുള്ള കൈലാസം വീട്ടിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം. വൈകിട്ട് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ കള്ളൻ, രണ്ടാം നിലയിലെ ബെഡ് റൂമിൽ നിന്ന് 20 പവനോളം ആഭരണങ്ങളാണ് കവർന്നത്. തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരം നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമും, നേമം പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപപ്രദേശങ്ങളിലെ അൻപതോളം സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തിയുമാണ് പ്രതി അനിൽ കുമാറാണെന്ന് തിരിച്ചറിഞ്ഞത്.
മെഡിക്കൽ കോളേജ്, കരമന, തമ്പാനൂർ, ഫോർട്ട്, കന്റോൺമെന്റ്, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലായി അമ്പതിൽ പരം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാകേഷ്, മധുമോഹൻ, എ.എസ്.ഐമാരായ ശ്രീകുമാർ, പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |