തിരുവനന്തപുരം: കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റ് ആയ പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിൽ വികസനം എത്തിനോക്കാതായിട്ട് വർഷങ്ങളായി. പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരണം ഉൾപ്പെടെയുള്ളവ കടലാസിലൊതുങ്ങി.
മരുന്ന് നിർമ്മാണം, സർവീസ് സെന്റേഴ്സ്, സ്റ്റീൽ നിർമ്മാണം, ഭക്ഷണ നിർമ്മാണം തുടങ്ങിയ നിരവധി വ്യവസായ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ പലതും കാട് മൂടി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.
വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നല്ല സൗകര്യങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് പാപ്പനംകോട് എസ്റ്റേറ്റിനോടുള്ള അവഗണന.
അസൗകര്യങ്ങൾ കാരണം വ്യവസായശാലകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് കഴിയുന്നില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് മന്ത്രി വി. ശിവൻകുട്ടി സ്ഥലം സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല.
1958ൽ കേന്ദ്രപദ്ധതി പ്രകാരം തിരുവിതാംകൂറിലെ മഹാറാണി സേതുപാർവതിബായിയാണ് പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 1964 ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വ്യവസായ എസ്റ്റേറ്റ് 1974ൽ പൂർണമായും സിഡ്‌കോയുടെ കീഴിലാവുകയായിരുന്നു.
മേഖല നേരിടുന്ന പ്രശ്നങ്ങൾ
1) ഹെവി ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ഇടയ്ക്കിടയ്ക്ക് വൈദ്യുതി മുടങ്ങും
2)തെരുവ് വിളക്കുകൾ കത്താറില്ല
3) തെരുവ് നായ ശല്യവും രൂക്ഷമാണ്
4)കെ.എസ്.ഇ.ബിയുമായുള്ള തർക്കങ്ങളും തുടർക്കഥയാണ്.
5)രാത്രികാല ഷിഫ്ടുകൾ പലതും പ്രവർത്തിക്കുന്നില്ല.
6)ജല വിതരണം മുടങ്ങാറുണ്ട്.
7)ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം
പൊട്ടിപ്പൊളിഞ്ഞ റോഡ്
പാപ്പനംകോട് എസ്റ്റേറ്റ് മേഖലയിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എൺപതുകളിലാണ് റോഡ് പണി അവസാനമായി നടന്നത്. കേന്ദ്രത്തിന്റെ കീഴിൽ വരുന്ന സി.എസ്.ഐ ആറിന്റെ അടുത്താണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. സിഡ്കോയുടെ കീഴിൽ വരുന്ന റോഡായതിനാൽ സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ ഇടപെടാനും സാധിക്കുന്നില്ല. വാഹനങ്ങളിൽ ചരക്കുകൾ കയറ്റി വരുമ്പോൾ റോഡിലെ കുഴികളിൽ വീഴുന്നത് പതിവാണ്. മഴ പെയ്യുമ്പോഴും രാത്രികാലങ്ങളിലും ദുരിതം ഇരട്ടിക്കുന്നു. സത്യൻ നഗർ, ഗംഗ നഗർ,അരുവാക്കോട് എന്നീ പ്രദേശങ്ങളിലെ നിവാസികൾക്ക് ഈ വഴിയിലൂടെ സഞ്ചരിക്കാതെ ചുറ്റിപ്പോകേണ്ടിയും വരുന്നു. രാഷ്ട്രീയ താത്പര്യങ്ങൾ മൂലമാണ് ഇവിടേയ്ക്കുള്ള വികസനം വൈകിപ്പോയതെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |