ആറ്റിങ്ങൽ: രണ്ട് വ്യത്യസ്ത കേസുകളിൽ പെൺകുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ മേനംകുളം സ്വദേശി ഷിബുകുമാർ എന്ന ഷിബുവിനെ(36) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ( പോക്സോ) കോടതി ജഡ്ജ് ടി.പി പ്രഭാഷ് 22 വർഷം കഠിന തടവും 90000 രൂപ പിഴയും വിധിച്ചു.
സമീപവാസിയും ബന്ധുവുമായ പെൺകുട്ടിയെ അശ്ലീലച്ചിത്രങ്ങൾ കാണിച്ച് പീഡനം നടത്തി എന്ന കുറ്റത്തിന് 12 വർഷം കഠിനതടവും 50,000രൂപ പിഴ വിധിച്ചത്. സ്ത്രീയോടുള്ള അതിക്രമങ്ങൾ സംബന്ധിച്ചുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിൽ വിവരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം 3 വർഷം കഠിനതടവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 1 വർഷം തടവും വിധിച്ചിട്ടുണ്ട്. അതിക്രമത്തിന് വിധേയയാക്കപ്പെട്ട കുട്ടിയുടെ പുനാരധിവാസത്തിന് മതിയായ തുക നൽകേണ്ട ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിധിയുത്തരവായിട്ടുള്ള തുക ആപര്യാപ്തമെന്നും, മതിയായ നഷ്ടപരിഹാരത്തുക ലീഗൽ സർവീസ് അതോറിട്ടി മുഖേന നൽകണമെന്ന ശുപാർശയും നൽകി.
അച്ഛന് സുഖമില്ലാതെ വീട്ടിൽ കിടക്കുകയാണ് എന്ന് പറഞ്ഞു സമീപവാശിയായ 13 വയസ്സുകാരിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ മറ്റൊരു കേസിൽ 2 വർഷം കഠിനതടവും 25,000/-രൂപ പിഴ വിധിച്ചു. പിഴ തുക നഷ്ടപരിഹാരമെന്ന നിലയിൽ കുട്ടിക്കു നൽകണമെന്നും lപിഴയടക്കാത്ത സാഹചര്യത്തിൽ 3 മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
2016 -17 കാലഘട്ടത്തിലാണ് കേസിനാസ്പദമായ രണ്ടു സംഭവങ്ങളും നടന്നത്. അടുത്തടുത്ത ദിവസങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചതെങ്കിലും ഒരു സംഭവത്തിൽ അതിക്രമം നടന്ന് 2 വർഷം കഴിഞ്ഞാണ് മറ്റേക്കുട്ടി സ്കൂളിൽ കൗൺസിലിംഗിനിടെ കാര്യം വെളിപ്പെടുത്തുന്നത്. രണ്ട് കേസുകളിലായി പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴക്കുട്ടം പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |