കാട്ടാക്കട: കാട്ടാക്കടയിൽ പൊലീസിന്റെ "യോദ്ധാവ്"പദ്ധതി പ്രകാരമുള്ള പരിശോധനയിൽ 1155 പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി. പേഴുംമൂട് പുത്തൻപള്ളി ഈന്തികുന്ന് റോഡരികത്ത് വീട്ടിൽ നസീറിനെ(45) അറസ്റ്റ് ചെയ്തു.
780 പാക്കറ്റ് കൂൾ,375 പാക്കറ്റ് ഗണേഷ് എന്നിവയും 69000 രൂപയും വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച രാവിലെ കാട്ടാക്കട പ്രദേശത്ത് പരിശോധനയും നിരീക്ഷണവും നടത്തിയ പൊലീസ് കൊറ്റംപ്പള്ളി ഭാഗത്ത് ഇയാൾ വില്പപ്പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. 90 വലിയ പാക്കറ്റുകളിലായി 1155 പാക്കറ്റ് ലഹരി ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. വലിയ പാക്കറ്റുകൾക്ക് യഥാക്രമം 120 മുതൽ 192 രൂപയും ചെറിയ പാക്കറ്റ് ഒന്നിന് 50 മുതൽ 65 രൂപ വരെയാണ് വില. പരമാവധി വില 8 മുതൽ 10 വരെ ഉള്ളടത്ത് അറുപതോളം രൂപ കൂട്ടിയാണ് ഈടാക്കുന്നത്. അതിർത്തി കടന്നെത്തുന്ന ലഹരി ഉത്പന്നങ്ങൾ ജില്ലയിലെ ചില പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് മൊത്ത കച്ചവടക്കാർ വാങ്ങുന്നത്. പിന്നീട് ഇവർ ജില്ലയിലെ ചെറുകിട കച്ചവടക്കാരിലേക്ക് എത്തിക്കും. കഴിഞ്ഞ ദിവസം ഇയാൾ ഇത്തരത്തിൽ എത്തിച്ച ലഹരി ഉത്പന്നങ്ങളിൽ രാവിലെ തന്നെ 69,000 രൂപയ്ക്ക് വില്പന നടത്തിയിരുന്നു. സ്കൂൾ പരിസരങ്ങളും കോളേജ് പരിസരങ്ങളും കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വച്ചാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കാട്ടാക്കട സബ് ഇൻസ്പെക്ടർ ബൈജു ,എസ്.ഐമാരായ രമേശൻ, വേണു, ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ജിജു, സജിമോൻ, ലിയോ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |