ഏറ്റെടുക്കുന്ന സ്ഥലത്ത് പുതിയ വീട് നിർമിക്കാൻ അനുമതി നൽകിയതും വിവാദത്തിൽ
തിരുവനന്തപുരം:അട്ടക്കുളങ്ങര ഓവർബ്രിഡ്ജ് കൃത്യമായ പഠനമില്ലാതെയാണ് നിർമ്മിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. ഓവർബ്രിഡ്ജിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളും രംഗത്തെത്തി.സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതും പ്രദേശവാസികൾ തടയുന്നുണ്ട്.നിലവിലുള്ള അട്ടകുളങ്ങരയിലെ റോഡ് 10 വർഷം മുൻപ് വീതി കൂട്ടിയിരുന്നു.അന്ന് 15 മീറ്ററാണ് വീതി കൂട്ടിയത്.18 മീറ്റർ കൂട്ടുന്ന പദ്ധതിയായിരുന്നു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ ബാക്കി മൂന്ന് മീറ്റർ വീതി കൂട്ടാൻ സാധിച്ചില്ല. അന്ന് വീതി കൂട്ടുന്നതിന്റെ ഭാഗമായി അൻപതോളം പേരുടെ സ്ഥലവും സർക്കാർ ഏറ്റെടുത്തിരുന്നു.ഓവർബ്രിഡ്ജിന് വേണ്ടി വീണ്ടും സ്ഥലം വിട്ടുകൊടുക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നര, രണ്ട് സെന്റ് സ്ഥലമുള്ളവരാണ് കൂടുതൽ പേരും.
1200 മീറ്റർ നീളത്തിൽ വിഭാവനം ചെയ്തിട്ടുള്ള അട്ടക്കുളങ്ങര ഫ്ലൈഓവർ ശ്രീവരാഹത്തിന് സമീപം തുടങ്ങി കിഴക്കേകോട്ട രാമചന്ദ്രൻ ടെക്സ്റ്റൈൽസിന് സമീപം അവസാനിക്കും.
ഏറ്റെടുക്കുന്ന സ്ഥലത്ത് പുതിയ വീടിനും അനുമതി
ഫ്ലൈഓവർ നിർമ്മാണത്തിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ മാർക്കിംഗ് ആരംഭിച്ചു. എന്നാൽ മൂന്ന് മാസം മുൻപ് ഈ സ്ഥലത്ത് വീട് വയ്ക്കാൻ നഗരസഭ തന്നെ അനുമതി നൽകിയിരുന്നു. അതനുസരിച്ച് 50 ലക്ഷം ചെലവിട്ട് വീടും പണിതു.എന്നാൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ അത് പൊളിക്കണം.നഗരസഭയും വകുപ്പും കൃത്യമായ പദ്ധതിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിലാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്നാണ് ആക്ഷേപം.
പൊളിക്കുന്നത് 300 കടകൾ 150 അഗ്രഹാരങ്ങൾ
ഫ്ളൈഓവറിനായി 300 കടകളും മണക്കാട്,ഫോർട്ട് വാർഡുകളിലെ 150 പുരാത അഗ്രഹാരങ്ങളുമാണ് പൊളിച്ചു നീക്കുന്നത്.420 പേർക്ക് ഭൂമി നഷ്ടപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.പുരാതന ശൈലിയിലെ നീളമുള്ള അഗ്രഹാരമാണ് പൊളിച്ചു നീക്കുന്നത്.ഇതിൽ ഫോർട്ട് വാർഡിലെ വീടുകളാണ് കൂടുതൽ പൊളിച്ചു നീക്കുന്നത്.എന്നാൽ ഇതുവരെ കൃത്യമായ പ്ളാൻ അധികൃതർ വ്യക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം.നിലിവൽ ഫ്ളൈഓവറിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് ഒന്നും നിലവിലില്ല.സർക്കാർ ഉത്തരവില്ലാതെ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങുന്ന അധികൃതർക്കെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.
നൂറ്റാണ്ടുകൾ പഴക്കുള്ള കോട്ട സംരക്ഷിക്കുന്നതുപോലെ അഗ്രഹാരങ്ങളും സംരക്ഷിണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഷ്ടപരിഹാരം അപര്യാപ്തമെന്ന്
ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന തുകയും കുറവാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.നിലവിൽ 100 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് അനുവദിച്ചിരിക്കുന്നത്.എന്നാൽ ഇത്രയും പേർക്ക് അത് വീതിക്കുമ്പോൾ 20 ലക്ഷത്തിൽ താഴെ തുക മാത്രമേ ലഭിക്കൂ.30 മുതൽ 40 ലക്ഷം രൂപ വരെ കിട്ടുന്ന ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
ആശങ്കകൾ പരിഹരിക്കണം: ബി.ജെ.പി
ഫ്ളൈ ഓവർ നിർമ്മാണത്തെ തുടർന്ന് കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന ശ്രീവരാഹം അട്ടക്കുളങ്ങര നിവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സ്ഥലം സന്ദർശിച്ച ശേഷം ആവശ്യപ്പെട്ടു. ഭീഷണി നേരിടുന്ന വീടുകളുടെയും കടകളുടെയും ഉടമകളുമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാർ വിശദമായി സംസാരിച്ചു.ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. കൗൺസിലർമാരായ മണക്കാട് സുരേഷ്, ജാനകിയമ്മ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |