പേരാമ്പ്ര:പാലേരി കന്നാട്ടിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്.
കടുക്കാം കുഴിയിൽ ശ്രീനിവാസന്റെ വീടിന് നേരെ ഇന്നലെ പുലർച്ചെ 12.25 ഓടെയാണ് സംഭവം.
ശ്രീനിവാസന്റെ മകൻ ശിവപ്രസാദ് ആർ.എസ്.എസ് പ്രവർത്തകനാണ്. വീടിന്റെ മുൻവശത്തെ ജനൽ, സ്റ്റപ്പ് എന്നിവ തകർന്നു. ഫില്ലറിനും കേടുപാട് പറ്റി. വീടിന് മുന്നിൽ പട്ടിയെ കെട്ടിയിരുന്നു അതിനാൽ റോഡിൽ നിന്ന് എറിഞ്ഞതാണെന്ന് കരുതുന്നു. പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം വടക്കുമ്പാട് നാല് ഡി.വൈ.എഫ്യഐ പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കോങ്ങോടുമ്മൽ വിപിന്റെ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് സ്‌ഫോടനം. കഴിഞ്ഞ ദിവസം സമാധാന യോഗം വിളിച്ച് ചേർത്ത പാലേരിയിൽ ഇരു രാഷ്ട്രീയകക്ഷികളും എല്ലാ വിധത്തിലും സഹകരിക്കാനും പാലേരി, വടക്കുമ്പാട്, കന്നാട്ടി ഭാഗങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഐക്യകണേ്ഠന തീരുമാനമടുത്തിരുന്നു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ സംഭവ സ്ഥലം സന്ദർശിച്ചു. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും നാട്ടിൽ അക്രമങ്ങൾ നടത്തുന്നവരെ പൊലീസ് കയറൂരി വിടുകയാണെന്നും നിയമം കയ്യിലെടുക്കുന്ന ഇത്തരക്കാർക്ക് ഒത്താശ ചെയ്യുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുലരാൻ മുഴുവൻ ജനതയും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് വി.കെ സജീവൻ അഭ്യർത്ഥിച്ചു.ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്,കെ.രാഘവൻ , ഒ.പി. മഹേഷ്, ഇ.ടി. ബാലൻ, എൻ. ഇ ചന്ദ്രൻ , വിസി നാരായണൻ ,സനിഷ് പി.സി., എന്നിവർ കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |