കുമളി: കുമളി കൃഷിഭവനിൽ വിവിധ പദ്ധതികളുടെ മറവിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയത് അമ്പത് ലക്ഷത്തിലധികം രൂപയുടെ അഴിമതി. ജില്ലാ ധനകാര്യ പരിശോധനാ വിഭാഗമാണ് 2021- 22 സാമ്പത്തിക വർഷത്തിലെ ഈ അഴിമതി കണ്ടെത്തിയത്. മുൻ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകർക്ക് കൊടുക്കാനുള്ള പദ്ധതി വൻകിട കർഷകർക്ക് നൽകിയതായാണ് കണ്ടെത്തൽ. ആറ് മാസത്തിന് ശേഷം നടത്തിയ പദ്ധതിയുടെ പേരിൽ കഴിഞ്ഞ മാർച്ചിൽ വ്യാജ ബില്ല് കാണിച്ച് ട്രഷറിയിൽ നിന്ന് തുക മാറിയെടുത്തതായി കണ്ടെത്തി. കാർഷിക കർമ്മസേനയുടെ പേരിൽ തുകയെഴുതാതെ സമിതിയംഗങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബില്ലിൽ ഒപ്പിടീപ്പിച്ച് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായും കൃഷി ഓഫീസർ എഴുതേണ്ട ബില്ലുകൾ എഴുതിയിരിക്കുന്നത് സഹപ്രവർത്തകനാണെന്നുമാണ് കണ്ടെത്തൽ.
തൈവാങ്ങിയതിൽ ക്രമക്കേട്
കൃഷി വകുപ്പ് വഴി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ
ഉദ്യോഗസ്ഥർ പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെയും കൃത്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാതെയും സ്വകാര്യ നഴ്സറിയിൽ നിന്ന് 5,50,000 രൂപയുടെ തൈകൾ വാങ്ങി. സർക്കാർ പച്ചക്കറി തോട്ടങ്ങളിൽ നിന്നുമാണ് കൃഷിഭവൻ തൈകൾ വാങ്ങേണ്ടത്. കൃഷിഭവൻ ആവശ്യപ്പെടുന്ന തൈകൾ ഇവിടെ ഇല്ലെങ്കിൽ മാത്രമേ സ്വകാര്യ നഴ്സറികളിൽ നിന്ന് വാങ്ങാവൂ. 100 രൂപ വരുന്ന ഒരു റംബൂട്ടാൻ തൈ 330 രൂപയ്ക്കും 80 രൂപ വരുന്ന മാവിൻതൈ 260 രൂപയ്ക്കും 85 രൂപ വരുന്ന സപ്പോർട്ട 275 രൂപയ്ക്കുമാണ് വാങ്ങിയിരിക്കുന്നത്. ഒരു തൈപോലും കൃഷിഭവനിലെത്തിക്കാതെ ഇടനിലക്കാർ വഴി ആഗസ്റ്റിൽ കുമളിയിൽ വിതരണം ചെയ്തു. എന്നാൽ കഴിഞ്ഞ മാർച്ച് 30ന് തന്നെ തൈ വിതരണം ചെയ്തതായി കാട്ടി ട്രഷറിയിൽ ബില്ല് കൊടുത്ത് പണം കൈപ്പറ്റി.
ഫലവൃക്ഷതൈ വ്യാപനത്തിലും തട്ടിപ്പ്
ഫലവൃക്ഷ വ്യാപനം എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് എക്സോർട്ടിക് ഫലവൃക്ഷതൈ വിതരണം. ഫലവൃക്ഷ തൈകൾ നടുന്ന കർഷകർ രേഖമൂലം കൃഷിഭവനിൽ അപേക്ഷ നൽകുമ്പോൾ സബ്സിഡി ലഭിക്കുന്നതായിരുന്നു പദ്ധതി. ഇതിന്റെ മറവിൽ 15 ഗുണഭോക്താക്കളുടെ ലിസ്റ്റുണ്ടാക്കി 3.69 ലക്ഷം രൂപ കൊടുത്തതായിട്ടാണ് ഉദ്യോഗസ്ഥർ രേഖയുണ്ടാക്കിയിരിക്കുന്നത്. പരിശോധനയിൽ തുക കൈപ്പറ്റിയ ഒരാൾ പോലും ഒരു തൈപോലും നട്ടിട്ടില്ലെന്ന് കണ്ടെത്തി.
വിർജിൻ പൂച്ചട്ടി പദ്ധതിയിലും അഴിമതി
കൃഷിഭവന്റെ സഹകരണത്തിൽ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയായിരുന്നു വിർജിൻ പൂച്ചട്ടി. പൂച്ചട്ടിയിൽ 12 പച്ചക്കറി തൈകൾ ഉപഭോക്താക്കൾക്ക് നൽകുന്നതായിരുന്നു പദ്ധതി. കേരളാ അഗ്രോ ഇൻഡസ്ട്രി കോ- ഓപ്പറേഷനായിരുന്നു പദ്ധതിയുടെ വിതരണ ചുമതല. 250 രൂപ ഉപഭോക്താവ് നൽകുമ്പോൾ പഞ്ചായത്ത് 750 രൂപ കൂടി ചേർത്ത് 1000 രൂപ ഒരു ഗുണഭോക്താവിന് കണക്കാക്കി കേരളാ അഗ്രോ ഇൻഡസ്ട്രി കോ-ഓപ്പറേഷന് നൽകും. വാർഡ് എട്ടിലും പതിനാലിലുമായി പദ്ധതി പ്രാരംഭഘട്ടമെന്ന നിലയിൽ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടർന്ന് 18 വാർഡുകൾക്ക് ഓരോ ലക്ഷം വീതം 18 ലക്ഷം രൂപയും അനുവദിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒരു ഗുണഭോക്താവിന്
വെറും 450 രൂപ ചെവല് വരുമെന്നിരിക്കെ രണ്ടായിരത്തോളം ഉപഭോക്താക്കളിൽ നിന്നായി 550 രൂപ വീതം അഴിമതി നടന്നിട്ടുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ മറികടന്നാണ് തൈകൾ വിതരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |