കഴക്കൂട്ടം: കഴക്കൂട്ടത്ത് നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബർ 15ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി നീട്ടിവച്ചത്. 95 ശതമാനം പണികളും പൂർത്തിയായി. സംസ്ഥാന സർക്കാർ വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കില്ല, അക്കാര്യം കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും നിർമ്മാണം പൂർത്തിയായാൽ 15ന് തന്നെ വാഹനഗതാഗതം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കാൻ ഒപ്പം നിന്ന കേന്ദ്രസർക്കാരിനെയും ദേശീയപാത അതോറിട്ടിയെയും കരാറുകാരെയും മറ്റു ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു.
2.72 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ദേശീയപാത അതോറിട്ടി കേരള റീജിയണൽ ഓഫീസർ ബി.എൽ. മീന, പോജക്ട് ഡയറക്ടർ പി. പ്രദീപ്, ആർ.ഡി.എസ് വൈസ് പ്രസിഡന്റ് കേണൽ രവീന്ദൻ നായർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |