തിരുവനന്തപുരം: മുട്ടത്തറയിൽ കാലുകൾ കണ്ടെത്തിയ സംഭവത്തിൽ വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ആഴ്ചകളോളം സിറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയ്ക്ക് തുമ്പുണ്ടാക്കിയത്. കാൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസ് ഡോക്ടർമാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സർജിക്കൽ ബ്ളേഡുപയോഗിച്ചല്ല കാൽ മുറിച്ചിരിക്കുന്നതെന്നും കൊലപാതകമാകാൻ സാദ്ധ്യതയുള്ളതായും സൂചന നൽകി.
കാലിൽ നിന്ന് ആളിന്റെ പ്രായത്തെപ്പറ്റി ഏകദേശ സൂചന ലഭിച്ചതോടെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ മിസിംഗ് കേസുകളിലേക്ക് അന്വേഷണം നീണ്ടു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പീറ്ററിന്റെ സ്ഥലത്തെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ട പൊലീസ് സംഘം കന്യാകുമാരിയിലെത്തി പീറ്ററിന്റെ അമ്മയെക്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. കനിഷ്കർ വടശേരി സ്വദേശിയായ മഹേഷ് ഖലീഫയോടൊപ്പം തിരുവനന്തപുരത്തെ സുഹൃത്തിനെ കാണാൻ പോയതാണെന്ന വിവരം ലഭിച്ചു. തുടർന്ന് ഖലീഫയെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് കോളനിയിലെ മനുവിന്റെ വീട്ടിലേക്ക് പോയെന്ന് മനസിലായത്. മനുരമേശും പീറ്ററുമായുള്ള ഏറ്റുമുട്ടലുകളും പരസ്‌പരം തമിഴ്നാട്ടിലുണ്ടായ അക്രമങ്ങളും പീറ്ററിന്റെ അമ്മ വിശദീകരിച്ചതോടെ മനുരമേശിനെയും ഷെഹിൻഷായെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
നഗരത്തിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മനുരമേശിനും ഷെഹിൻഷായ്‌ക്കും പുറമേ രാജേഷെന്ന മറ്രൊരു യുവാവിനും സംഭവത്തിൽ ബന്ധമുണ്ടെന്നാണ് സൂചന. രാജേഷിന്റെ സഹായത്തോടെ പീറ്ററിനെ വിളിച്ചുവരുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിമാൻഡ് ചെയ്‌ത മനുവിനെയും ഷെഹിൻഷായെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ അജിത്കുമാർ, അസി. കമ്മിഷണർമാരായ പൃഥ്വിരാജ്, ഷീൻതറയിൽ, സി.ഐ സതികുമാർ, എസ്.ഐമാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, പൊലീസുകാരായ മനു, അനീഷ്, അരുൺരാജ്, റോജിൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |