പൂവാർ: തിരുപുറം മണ്ണക്കല്ലിൽ വാഹനാപകടം പതിവാകുന്നതായി പ്രദേശവാസികൾ. അപകട മുന്നറിയിപ്പുകൾ നൽകാൻ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടകാരണമെന്നാണ് ആക്ഷേപം. കോവളം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതാണ് ഇപ്പോൾ അപകട ഭീഷണി ഉയർത്തുന്നത്. ഇവിടത്തെ സർവീസ് റോഡുകൾ നെയ്യാറ്റിൻകര പൂവാർ മെയിൻ റോഡ് മുറിച്ചാണ് കടന്നുപോകുന്നത്. സർവീസ് റോഡിലൂടെയും മെയിൻ റോഡിലൂടെയും ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഇപ്പോൾ കടന്നുപോകാറുണ്ട്. കോവളം കാരോട് ബൈപ്പാസ് റോഡിൽ ഇതുവരെ മുക്കോല വരെയേ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളൂ. മുക്കോല മുതൽ കാരോട് വരെയുള്ള നിർമ്മാണമാണ് ഇപ്പോൾ അവതാളത്തിൽ തുടരുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. മുക്കോല മുതൽ മണ്ണക്കല്ല് വരെ ഭാഗികമായി നിർമ്മാണം നടത്തിയെങ്കിലും നിർമ്മാണത്തിലെ അപാകത കാരണം പല സ്ഥലങ്ങളിലും കോൺക്രീറ്റ് റോഡ് കുത്തിപ്പൊളിച്ച് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
സ്ലാബ് ഇടിഞ്ഞുതാഴ്ന്നു
പുന്നക്കുളം ഭാഗത്ത് സ്ലാബ് ഇടിഞ്ഞുതാഴ്ന്നതും പ്രതിസന്ധി രൂക്ഷമാക്കി എങ്കിലും കോവളം ഭാഗത്തു നിന്ന് നിരവധി വാഹനങ്ങൾ ബൈപ്പാസിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുപോകുന്നുണ്ട്. ഈ വാഹനങ്ങൾ മണ്ണക്കല്ലിൽ എത്തുമ്പോൾ സർവീസ് റോഡിൽ കയറി യാത്ര ചെയ്യേണ്ടിവരുന്നു. ഇങ്ങനെ വരുന്ന വാഹനങ്ങൾ പ്രധാന റോഡ് മുറിച്ച് കടക്കുമ്പോൾ റോഡ് തിരിച്ചറിയാൻ കഴിയാതാവുന്നതും, തമിഴ്‌നാട്ടിലേക്ക് പോകുന്നതുൾപ്പെടെ സർവീസ് റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങൾ അതേവേഗത്തിൽ തന്നെ പ്രധാന റോഡ് മുറിച്ച് കടക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ അടിയന്തരമായി ഇവിടെ ഹംബുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കാത്തിരംകുളത്തും പുറത്തിവിളയിലും സിഗ്നൽ ലൈറ്റുകൾ ഇതുരെയും സ്ഥാപിച്ചിട്ടില്ല. നിർമ്മാണത്തിലിരിക്കുന്ന ബൈപ്പാസ് റോഡിൽ പല ഭാഗത്തും സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സ്ഥലനാമ ദിശാബോർഡുകൾ തെറ്റായ സൂചനയാണ് നൽകുന്നത് എന്നും ആക്ഷേപമുണ്ട്. എന്നാൽ ദേശീയപാതാ നിർമ്മാണ കമ്പനി ഇവിടുത്തെ അപകടങ്ങളെ അവഗണിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
നിർമ്മാണം നീളുന്നു
കോവളം മുതൽ കാരോട് വരെ 16.2 കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്. നാലുവരി പ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയാണ് ബൈപ്പാസ് റോഡിനുള്ളത്. 2016-ൽ പണി ഏറ്റെടുത്ത എൽ ആൻഡ് ടി കമ്പനി 2 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വർഷം 6 കഴിഞ്ഞിട്ടും റോഡ് നിർമ്മാണം മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.
കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡ് 1969 ലാണ് കമ്മീഷൻ ചെയ്തത്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും 43 കിലോമീറ്റർ വരുന്ന റോഡ് നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |