കാഞ്ഞാർ: ടവർ കമ്പനിയുടെ തൊഴിലാളികൾ എന്ന വ്യാജേനെയെത്തി പട്ടാപ്പകൽ മൊബൈൽ ടവറിന്റെ 250 കിലോയോളം എ.വി.ആർ (ഓട്ടോമാറ്റിക് വോൾട്ടേജ് റെഗുലേറ്റർ) മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വെങ്ങോല കാരുവിളളി ഫൈസൽ സെയ്ദ് (27), മിനികവല ഭാഗത്ത് കീടത്തുംകുടി അൻസാരി പരീത് (32) എന്നിവരെയാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ അറക്കുളം അശോക കവലയിലാണ് മോഷണം നടന്നത്. പുത്തൻപുരയിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിൽ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിച്ചിരിക്കുന്നത്. ടവർ കമ്പനിയുടെ തൊഴിലാളികൾ എന്ന വ്യാജേന പിക്ക അപ്പ് ജീപ്പുമായെത്തിയ ഇരുവരും ചേർന്ന് എ.വി.ആർ വാഹനത്തിൽ കയറ്റി. തുടർന്ന് സുരേന്ദ്രന്റെ വീട്ടിലെത്തി വെള്ളവും കുടിച്ച ശേഷമാണ് മടങ്ങിയത്. ഏതാനും സമയം കഴിഞ്ഞ് മൊബൈൽ കമ്പനിയുടെ ടെക്‌നീഷ്യൻ വന്നപ്പോൾ എ.വി.ആർ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയെന്ന് വ്യക്തമായത്.അറക്കുളം മുതൽ വാഴക്കുളം വരെയുള്ള 60 ഓളം സി.സി.ടി.വികൾ പരിശോധിച്ച് പ്രതികളുപയോഗിച്ച പിക്ക് അപ്പ് ജീപ്പിന്റെ നമ്പർ ലഭിച്ചു. ഇതിൽ നിന്നും ഉടമയെ കണ്ടെത്തിയപ്പോഴാണ് വാഹനം വാടകക്കെടുത്ത മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ഞാർ പൊലീസ് പ്രതികളെ വീടുകളിൽ നിന്നും പിടികൂടിയത്. പ്രതികൾ എ.വി.ആർ പൊളിച്ച ശേഷം ഇരുമ്പും ചെമ്പും അലുമിനിയവും പെരുമ്പാവൂരിലുള്ള കടയിലാണ് വിറ്റത്. പ്രതികളിൽ ഒരാൾ അറക്കുളത്ത് മൊബൈൽ ടവർ പണിക്കായി എത്തിയ സ്ഥല പരിചയം വച്ചാണ് മോഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ മോഷണം നടന്ന സ്ഥലത്തും പെരുമ്പാവൂരിലെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞാർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.കെ. സോൾജി മോൻ, എസ്.ഐ മാരായ കെ.പി. ഇസ്മയിൽ, ഉദയകുമാർ, എ.എസ്.ഐ അജിമോൻ, സി.പി.ഒ മാരായ അജിനാസ്, അനസ്, അജിംസ് സലിം എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |