പെരിന്തൽമണ്ണ: 25 ഗ്രാം എം.ഡി.എം.എയുമായി അരക്കുപറമ്പ് ആലാലുക്കൽ മുഹമ്മദ് ഫാസിലിനെ (26) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ വൻകിട മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാർ മുഖേനയാണ് കാരിയർമാർ ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർക്കുമേൽ നിരീക്ഷണം ശക്തമാക്കി. പാതായ്ക്കര വളവിനടുത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ യുവാക്കളെയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യം വച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലത്തെത്തിച്ചു കൊടുക്കുന്നതാണ് രീതി.
ഡിവൈ.എസ്.പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവി, എസ്.ഐമാരായ യാസിർ, തുളസി, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ കെ.എസ്
ഉല്ലാസ്, സി.പി.ഒമാരായ ഷജീർ, അജിത്കുമാർ, ഷൈജു മാത്യൂ, ഷാലു, സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എ: പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
പെരിന്തൽമണ്ണ: ടൗണിന് സമീപം കാറിൽ വിൽപ്പനയ്ക്കെത്തിച്ച 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി മൊറയൂർ സ്വദേശി മുഹമ്മദ് അനസ് (33) അറസ്റ്റിൽ . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് 35 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശികളായ നൗഫൽ, മൻസൂർ എന്നിവർ അറസ്റ്റിലായത്. അന്വേഷണത്തിൽ മുഹമ്മദ് അനസാണ് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതെന്ന്തെളിഞ്ഞു. ചില്ലറ വിൽപ്പനയ്ക്കായി നൗഫലിനും മൻസൂറിനും കമ്മിഷൻ വ്യവസ്ഥയിൽ കൈമാറുകയാണ് പതിവ്. സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. മറ്റ് സംഘാംഗങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവും. എ.എസ്.ഐ. ബൈജു, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |