പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ അർദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഒരുമാസം മുമ്പ് രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലും ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് എൻ.ഐ.എ സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 12.30ഓടെ അറസ്റ്റ് രേഖപ്പെടുത്തിയ റൗഫിനെ രാത്രിയോടെ തന്നെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. സംഘടനയുടെ ദേശീയ ചെയർമാൻ ഒ.എം.എ.സലാം, മുൻ ചെയർമാൻ ഇ.അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻ.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിരോധനത്തിന് ശേഷം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നു. ഒളിവിലിരുന്നുകൊണ്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് റൗഫാണ് എന്നും വിവരം ലഭിച്ചിരുന്നു. ഇതോടെ സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന ഇയാളെ പിടികൂടാനായി എൻ.ഐ.എ സംഘം കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകൾ നിരീക്ഷണത്തിലാക്കിയിരുന്നു. നിരോധനത്തിന് ശേഷം പി.എഫ്.ഐ നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് റൗഫാണ്. പോപ്പുലർ ഫ്രണ്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളും സമരപരിപാടികൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു എന്നാണ് സൂചന. വിദേശ ഫണ്ട് വരവ്, പ്രവർത്തകർക്കുള്ള നിയമ സഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹർത്താലിൽ വ്യാപക ആക്രമണം നടത്തിയതിന് പിന്നിലും റൗഫിന്റെ പ്രേരണയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പി.എഫ്.ഐ പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകൾ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്ക് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട് റെയ്ഡ് ചെയ്തു ചില ലഘുലേഖകൾ കണ്ടെത്തി. റൗഫ് വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയിൽ നിന്നുള്ള സംഘം രാത്രിയിൽ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |