ഹർജി തള്ളി, തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ടിനെതിരെ പ്രതികളായ നടൻ ദിലീപ്, സുഹൃത്തും വ്യവസായിയുമായ ജി.ശരത് എന്നിവർ നൽകിയ ഹർജി തള്ളിയ വിചാരണക്കോടതി, കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി. റിപ്പോർട്ട് അംഗീകരിച്ചു. ഇരുവരും കുറ്റപത്രം വായിച്ചു കേൾക്കാൻ 31ന് ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് നിർദ്ദേശിച്ചു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ എട്ടാംപ്രതി ദിലീപിന് ലഭിച്ചെന്നും ഒന്നാംപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു തുടരന്വേഷണം. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചെന്നും ശരത് കൂട്ടു നിന്നെന്നുമായിരുന്നു കണ്ടെത്തൽ. എന്നാൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു ഇരുവരുടേയും വാദം. വെളിപ്പെടുത്തലും രഹസ്യമൊഴിയും വസ്തുതാപരമല്ലെന്നും ആരോപിച്ചിരുന്നു. ആദ്യകുറ്റപത്രത്തിലെ വീഴ്ചകൾ പരിഹരിക്കാനും പഴുതുകൾ അടയ്ക്കാനുമാണ് തുടരന്വേഷണം നടത്തിയതെന്നും വാദിച്ചു.
ആദ്യഘട്ട വിചാരണയിൽ 22 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിനുപിന്നിൽ പ്രതികൾക്കും ഇവരുടെ അഭിഭാഷകർക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇക്കാര്യം തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളോട് ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പാലിക്കാതെ മുംബയിലെ ഒരു സ്വകാര്യ ഫോറൻസിക് ലാബിൽ അയച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, ഇതൊന്നും നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ഈ വാദങ്ങൾ കോടതി തള്ളി.
തുടരന്വേഷണ
റിപ്പോർട്ടിൽ
112 പുതിയ സാക്ഷികൾ
300 ലേറെ രേഖകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |