അരിമ്പൂർ: വ്യക്തി വൈരാഗ്യം മൂലം യുവാക്കളായ സഹോദരങ്ങളെ പലവട്ടം മർദ്ദിച്ച് ഒളിവിലായിരുന്ന 4 പ്രതികളിൽ 2 പേർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി അന്തിക്കാട് പൊലീസിൽ ഹാജരായി. മനക്കൊടി സ്വദേശികളായ കോക്കാന്തറ ഗോകുൽ (21), കാട്ടുതീണ്ടി ആകാശ്കൃഷ്ണ (22) എന്നിവരാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരായത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി തൃശൂർ മജിസ്‌ട്രേട്ട് നമ്പർ 2 കോടതിൽ ഹാജരാക്കി പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പള്ളിപ്പുറത്തുകാരൻ സുരേഷിന്റെ മകൻ സൂരജിനെ ആക്രമിച്ച കേസിലാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടിയത്. 2022 സെപ്തംബർ 12നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. കുന്നത്തങ്ങാടി കപ്പേളക്ക് മുൻവശത്ത് വച്ചാണ് സൂരജിനെ ആക്രമിച്ചത്. ഈ സംഭവത്തിൽ കിരൺകൃഷ്ണ, ആകാശ്കൃഷ്ണ, ഗോകുൽ, പ്രായപൂർത്തിയാകാത്ത 17 കാരൻ, എന്നിവരടക്കം 4 പ്രതികൾക്കെതിരെ അന്തിക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഒളിവിലായിരുന്ന ബാക്കി 3 പ്രതികളിൽ രണ്ട് പേർക്കാണ് ഹൈക്കോടതി നിലവിൽ മുൻകൂർ ജാമ്യം അനുവദിച്ചത്. നിരവധി കേസുകളിൽ പ്രതിയായ കിരൺ കൃഷ്ണയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനാൽ ഇയാൾ ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |