SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 AM IST

മ്യൂസിയത്തിന് മുന്നിൽ ഡോക്ടറെ ആക്രമിച്ച പ്രതി കുറവൻകോണത്ത് മോഷണത്തിനും ശ്രമിച്ചു? പ്രതിക്ക് ടീഷർട്ട് മാറി രക്ഷപ്പെടാൻ അവസരം ഒരുക്കി പൊലീസ്

തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നിൽ പ്രഭാത സവാരിക്കെത്തിയ വനിതാഡോക്ടറെ ആക്രമിച്ച പ്രതിയെ കണ്ടെത്താൻ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കുറവൻകോണത്തുള്ള ഒരു വീട്ടിലെ മോഷണശ്രമത്തിന് പിന്നിലും ഇതേയാളെന്ന സംശയവും ബലപ്പെട്ടു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുറവൻകോണം സ്വദേശി അശ്വതി അനിൽ തന്റെ വീട്ടിലെ കവർച്ചാശ്രമവുമായി ബന്ധപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് ഭർത്താവ് വിളിച്ചതനുസരിച്ച്, വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അന്ന് പുലർച്ചെ ചുറ്റികയുമായെത്തിയ ഒരാൾ തന്റെ വീടിന്റെ പൂട്ട് തല്ലിത്തകർക്കാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടതെന്ന് കാട്ടി അശ്വതി പൊലീസിൽ പരാതി നൽകിയത്. സി.സി ടിവി ദൃശ്യങ്ങളിലെ പ്രതിക്ക് മ്യൂസിയത്തെ അക്രമിയുമായി സാമ്യമുള്ളതായി ബോദ്ധ്യപ്പെട്ട ഇവർ അക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചു. 30 വയസ് തോന്നിക്കുന്ന താടിയുള്ള ഒരാളുടെ ദൃശ്യമാണ് സി.സി ടിവിയിൽ പതിഞ്ഞിരിക്കുന്നത്. യുവതി പറഞ്ഞതു പ്രകാരം വരച്ച രേഖാചിത്രത്തിന് സമാനമാണിത്.

ദൃശ്യങ്ങളിൽ നിന്ന് അക്രമിയെപ്പറ്റി ചില സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. വലിയമല സ്വദേശിയായ ഒരാളാണെന്ന സംശയത്താൽ അവിടേക്കും, മറ്റ് ചില സൂചനകൾ പ്രകാരം മറ്റ് ചിലരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കുറവൻകോണത്തെ ദൃശ്യങ്ങളിലുള്ളയാളാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് മ്യൂസിയത്ത് ആക്രമണത്തിനിരയായ യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ കുറവൻകോണത്തെ കൂടുതൽ വീടുകളിൽ മോഷണശ്രമം നടത്തിയെന്നും പരാതിയുണ്ട്. ഇതോടെ പേരൂർക്കട, മ്യൂസിയം സി.ഐമാരുടെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കാറിന്റെ നമ്പർ

അവ്യക്തമെന്ന് പൊലീസ്

മ്യൂസിയം ഭാഗത്തുനിന്ന് വനിതാ ഡോക്ടറെ ആക്രമിച്ചശേഷം പ്രതി രക്ഷപ്പെട്ട ഇന്നോവ കാറിന്റെ നമ്പർ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകാത്തതും ആളെ തിരിച്ചറിയാൻ പൊലീസിന് തടസമായി. വാഹനം ഓടിച്ചുപോകുന്ന ദൃശ്യമാണ് കാമറയിലുള്ളത്. അതിവേഗത്തിൽ പോകുന്ന കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കില്ല. ശാസ്ത്രീയ പരിശോധനയിലൂടെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

പൊലീസിന്റെ വീഴ്ച ബോദ്ധ്യപ്പെടുന്ന

തെളിവുകൾ പുറത്ത്

മ്യൂസിയം സംഭവത്തിലെ പരാതിക്കാരി, പ്രതി ചാടി രക്ഷപ്പെട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തിട്ടും അവിടെ തെരച്ചിലിന് ഒരുമ്പെട്ടില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, കൃത്യത്തിന് ശേഷം തിരിച്ചറിയാതിരിക്കാൻ അക്രമി ടീഷർട്ട് മാറ്റി മറ്റൊരു ഷർട്ട് ധരിച്ചാണ് കടന്നതെന്ന വിവരവും പുറത്തായി.

പ്രതി രക്ഷപ്പെട്ട് പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുട്ടിൽ മ്യൂസിയം പരിസരത്ത് ഏറെ നേരം ഒളിച്ചിരുന്ന പ്രതിയെ, പൊലീസ് ശ്രമിച്ചിരുന്നെങ്കിൽ കൈയോടെ പിടികൂടാമായിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ നിരന്തരം ആവർത്തിക്കുന്നതിനിടെ മ്യൂസിയം പൊലീസിന്റെ മൂക്കിന് കീഴിലുണ്ടായ സംഭവത്തിൽ തുടക്കം മുതൽ പൊലീസിന് സംഭവിച്ച പിഴവുകളുടെ ഉദാഹരണമാണിത്. അതേസമയം സംഭവത്തിൽ പൊലീസിന് സംഭവിച്ച വീഴ്ചകളെപ്പറ്റി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.