ആറ്റിങ്ങൽ: പിടികിട്ടാപ്പുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും, കൂട്ടാളിയും അറസ്റ്റിൽ. വർഷങ്ങൾക്ക് മുൻപ് ഒഡീഷയിലെത്തി ഏക്കറ് കണക്കിന് കഞ്ചാവ് തോട്ടം സ്വന്തമാക്കിയ ലഹരി കടത്തുകാരനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പാറ അഭിലാഷ് എന്ന് വിളിക്കുന്ന ശ്രീകാര്യം ഇടവക്കോട് പൊറ്റയിൽ വീട്ടിൽ അഭിലാഷ് (37), കുളത്തൂർ കരിമണൽ എസ്.എം.ആർ കോളനി തോപ്പിൽ വീട്ടിൽ മൊട്ട അനി എന്ന് വിളിക്കുന്ന പ്രദീഷ് കുമാർ (36) എന്നിവരെയാണ് പിടികൂടിയത്.
ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഭിലാഷ്. പിടിക്കപ്പെടാതിരിക്കാനായി ഒഡീഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണമിടപാടുകൾ.
സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും, സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയും ഇയാൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ വെഞ്ഞാറമൂട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന നാല് പേരെ ഇരുന്നൂറ് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് ചോദ്യം ചെയ്തതോടെയാണ് ഇവർ അഭിലാഷിന്റെ പേര് പറഞ്ഞത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.എസ്.പി എം.കെ. സുൽഫീക്കർ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനു, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.ടി.രാസിത്ത്, ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.സി.പ്രതാപചന്ദ്രൻ, വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ നാല് മാസമായി അന്വേഷണ സംഘം ഇയാളുടെ പിന്നാലെയായിരുന്നു. ഒഡീഷയിലെ കോറാപുട്ട് ജില്ലയിൽ അന്വേഷണ സംഘം ആഴ്ചകളോളം താമസിച്ച് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും, പൊലീസ് സാന്നിധ്യം മനസിലാക്കിയ ഇയാൾ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള വനത്തിനകത്തേക്ക് ഉൾവലിയുകയായിരുന്നു.
ദീപാവലി ആഘോഷിക്കാനായി ഇയാൾ തമിഴ്നാട്ടിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടർ വി.എസ്.വിനീഷ്,ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബി.ദിലീപ്,ആർ.ബിജുകുമാർ,സീനിയർ സി.പി.ഒ അഷ്റഫ്,സി.പി.ഒമാരായ ഷിജു,സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |