SignIn
Kerala Kaumudi Online
Thursday, 18 April 2024 10.15 AM IST

പരിമിതികൾക്ക് നടുവിൽ മുങ്ങിത്തപ്പുന്ന സ്‌കൂബ ടീം

തിരുവനന്തപുരം: അംഗബലമില്ലാത്തതിനാൽ ഫയർഫോഴ്സിന്റെ ജില്ലാ സ്‌കൂബാ ടീമിന്റെ പ്രവർത്തനങ്ങൾ അടിതെറ്റുന്നു.

ജലാശയങ്ങളിൽ മുങ്ങിത്താണുള്ള അപകടവും ആത്മഹത്യാശ്രമങ്ങളുമുണ്ടാവുമ്പോൾ ഓടിയെത്താൻ ആകെയുള്ളത് 10 പേരടങ്ങുന്ന ടീം. 25 പേർ ഉണ്ടായിരുന്നതിൽ മിക്കവരും സ്ഥലം മാറിപ്പോയി. പകരമെത്തിയവർക്ക് ടീമിന്റെ ഭാഗമാകാൻ താത്പര്യവുമില്ല.

ഏറ്റവും ഒടുവിൽ കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടുകുട്ടികളെ കണ്ടെത്താൻ രണ്ടുദിവസത്തിലേറെ വേണ്ടിവന്നിരുന്നു. അത്യാധുനിക ഉപകരണങ്ങളില്ലാത്തതിനാൽ രാത്രി തെരച്ചിൽ നടക്കാതിരുന്നതാണ് കാരണം. കൂടാതെ ഒരേ ടീം തന്നെ രാപകൽ വിശ്രമമില്ലാതെ തെരച്ചിലും നടത്തണം. ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന സംഘത്തിന് വേണ്ടത്ര ഉപകരണങ്ങളുമില്ല.

മറ്റ് ജോലികൾക്കും ഇവരെ നിയോഗിക്കുന്നതിനാൽ പുതുതായി വരുന്നവർക്ക് സ്‌കൂബ ടീമിൽ ചേരാൻ മടിയാണ്. രക്ഷാപ്രവർത്തനത്തിന് പിന്നാലെ ടീം അംഗങ്ങൾ രോഗബാധിതരാവുന്നതും വെല്ലുവിളിയാണ്. റിസ്‌ക് അലവൻസായി മാസം നൽകുന്നതാകട്ടെ 500 രൂപയും.

2014ലാണ് ഫയർഫോഴ്സ് സേനയിൽ സ്‌കൂബ ടീം രൂപീകരിച്ചത്. നേവിയുടെ സഹായം തേടിയിരുന്നപ്പോൾ ഇൻഷ്വറൻസടക്കമുള്ള പരിരക്ഷകളും പാക്കേജുകളും നൽകിയിരുന്നു. അഗ്നി ശമനസേനയ്ക്കാകട്ടെ പ്രത്യേക അലവൻസുകളോ മറ്റാനുകൂല്യങ്ങളോ ഇൻഷ്വറൻസോ നൽകിയിട്ടുമില്ല. സാമ്പത്തിക പരാധീനതയെന്നാണ് വിശദീകരണം.

അടിത്തട്ടിൽ തപ്പിത്തടയുന്നു

ആഴമേറിയ ജലാശയങ്ങളിൽ മണിക്കൂറുകൾ മുങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അണ്ടർവാട്ടർ കാമറ, അടിത്തട്ട് കാണാനുള്ള ഹൈ ലൂമിനസ് ലൈറ്റുകൾ, ഡി കമ്പ്രഷൻ ചേംബർ, അണ്ടർവാട്ടർ സ്‌കാനർ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ നൽകിയിട്ടില്ല.

ആശയവിനിമയ സംവിധാനമില്ല

ജലാശയത്തിന്റെ അടിത്തട്ടിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ അപകടമുണ്ടായാൽ കരയിലുള്ളവരെ അറിയിക്കാൻ മാർഗമില്ല. പരമ്പരാഗതമായ റോപ്പ് മെസേജിംഗിലൂടെയാണ് ആശയവിനിമയം. റോപ്പ് എവിടെയെങ്കിലും കുരുങ്ങിയാൽ മുങ്ങൽ വിദഗ്ദ്ധൻ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടാകും.

വേണ്ടത് ഏകീകൃത വിംഗ്

സ്‌കൂബാ ടീമിൽ ഇപ്പോഴുള്ള പത്തംഗങ്ങൾ വിവിധ സ്റ്റേഷനിലുള്ളവരാണ്. അതിനാൽ അപകടസ്ഥലത്തെത്താൻ മണിക്കൂറുകൾ വൈകും. ഇവരെ ഒരു ഗ്രൂപ്പാക്കി ഒരേ സ്ഥലത്ത് വിന്യസിച്ചാൽ പ്രശ്നം ഒഴിവാക്കാം. ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയാൽ കൂടുതൽ പേരെ ടീമിലേക്ക് ആകർഷിക്കാനുമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.