വക്കം: ദൃശ്യ ഭംഗിയുള്ള അണയിൽക്കടവ് ടൂറിസം നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. പ്രകൃതി കനിഞ്ഞു നൽകിയ തീരക്കാഴ്ചകൾ കൊണ്ട് സമ്പന്നമായ ഇവിടെ വക്കം കോടമ്പള്ളി - അണയിൽ റോഡും, അണയിൽക്കടവും നവീകരിക്കുന്ന പദ്ധതിയാണ് തുടർ നടപടികൾ ഇല്ലാതെ മുടങ്ങിയത്. മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കടവും നവീകരിക്കുമെന്ന് രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചത്. പ്രകൃതിയുടെ പച്ചപ്പും, കായലിന്റെ ദൃശ്യ മനോഹാരിതയും കായൽ - കര യാത്രാസൗകരവും അണിയൽ കടവിനും വക്കത്തിനും പുതിയ മാനം നൽകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. കോടംപള്ളി - അണയിൽ റോഡ് നവീകരണത്തിന് 15 ലക്ഷവും അണയിൽ കടവ് നിർമ്മിക്കാനും അനുബന്ധ നിർമ്മാണങ്ങൾക്കും 15 ലക്ഷവുമാണ് പദ്ധതിയിൽ വകയിരുത്തിയിരുന്നത്. അണയിൽ കടവിനോടാപ്പം ബോട്ട് ജെട്ടിയും കടവിനോട് ചേർന്നുള്ള സ്ഥലത്ത് പ്രകൃതി രമണീയമായ രീതിയിൽ കുട്ടികളുടെ പാർക്കും സജ്ജീകരിക്കാനും പദ്ധതിയുടെ രൂപരേഖ തയാറാക്കിയിരുന്നു. വക്കത്തിന് പുതിയ ടൂറിസം പദ്ധതികൾ ആരംഭിക്കുമ്പേൾ തൊഴിൽ മേഖലയായി മാറുന്നതിന്റെ ആദ്യചുവടായി അണിയൽക്കടവ് മാറുമെന്ന പ്രതീക്ഷയാണിപ്പോൾ അസ്തമിച്ചത്. കായിക്കരക്കടവ് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
തൊഴിൽ സാദ്ധ്യത ഏറും
അകത്ത്മുറി, അഞ്ചുതെങ്ങ് കായലുകളുടെയും പ്രകൃതിദത്ത ദൃശ്യഭംഗി ആസ്വദിക്കുന്നതിനൊടപ്പം ജല ടൂറിസത്തിലൂടെ വക്കം ഗ്രാമപഞ്ചായത്തിന് വരുമാനവും തദ്ദേശീയമായി നിരവധി തൊഴിൽ സാദ്ധ്യതയും ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജല സഞ്ചാര മാർഗം വരുന്നതോടെ വക്കത്തിന്റെ മുഖച്ഛായയും മാറും. ഒരുകാലത്ത് കയറിന് പേരുകേട്ട ഇവിടെ കയർ വ്യവസായം നശിച്ചതോടെ വക്കത്തിന്റെ വരുമാനമാർഗവും അടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |