ഉദിയൻകുളങ്ങര: കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം ചേർത്ത് നൽകിയെന്ന കെ.എസ്.ആർ.ടിസി ഡ്രൈവറുടെ പരാതിയിൽ പാറശാല പൊലീസ് കേസെടുത്തു. പാറശാല മുര്യങ്കര എസ്.എൻ ഭവനിൽ സുധീർ ആണ് തമിഴ്നാട് ശിവകാശി പള്ളപറ്റി സ്വദേശിയായ ഭാര്യ പ്രിയയ്‌ക്കും കാമുകൻ മുരുകനുമെതിരെ പരാതി നൽകിയത്. സംഭവത്തിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
പാറശ്ശാലയിൽ ഷാരോൺ എന്ന യുവാവിന് കാമുകി കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് സുധീർ വീണ്ടും പരാതി ഉന്നയിച്ചത്. 2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താൻ ഭാര്യ ഹോർലിക്സിൽ വിഷം നൽകിയതെന്നാണ് പരാതി. പ്രിയ വീടുവിട്ട് നാട്ടിലേക്കു പോയി എട്ടു മാസങ്ങൾക്കുശേഷം വസ്ത്രങ്ങൾ മാറ്റുന്നതിനിടെ സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്‌ഫെയ്ഡും ശ്രദ്ധയിൽപ്പെട്ടു. ഭാര്യ വീട്ടിലുണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് ഹോർലിക്സ് കഴിച്ച ശേഷം പുറത്തുപോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നതായും സുധീർ പറയുന്നു. അതിനുമുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. അലുമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തിൽ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കൽ റിപ്പോർട്ടുകളും കൈവശമുണ്ട്.
തന്നെ കൊലപ്പെടുത്താനുള്ള വിഷവും മറ്റു ഉപകരണങ്ങളും ശിവകാശി സ്വദേശിയായ മുരുകൻ ക്വറിയറായി തമിഴ്നാട്ടിൽ നിന്നയച്ചു നൽകിയതാണെന്നും സുധീർ ആരോപിക്കുന്നു. ഇതിനു തെളിവുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ആറു മാസം മുമ്പ് ഈ തെളിവുകളുമായി പാറശ്ശാല പൊലീസിനെ സമീപിച്ചെങ്കിലും അന്നത്തെ സി.ഐ തിരിഞ്ഞു നോക്കിയില്ലെന്നാണ് സുധീർ പറയുന്നത്. സുധീറിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |