തിരുവനന്തപുരം: നഗരവാസികൾക്ക് വ്യായാമം ചെയ്യാനുള്ള ഓപ്പൺ ജിം, വിശ്രമത്തിന് പാർക്ക്, പ്രഭാത സായാഹ്ന സവാരിക്ക് വാക്ക് വേ... തുടങ്ങിയ ആധുനിക സൗകര്യത്തോടെ നിർമ്മിച്ച പുത്തരിക്കണ്ടത്തെ പാർക്ക് തുറന്നുകൊടുക്കുന്നില്ലെന്ന് പരാതി.
മാസങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കിയ പാർക്കാണ് ഇതുവരെ തുറന്ന് കൊടുക്കാത്തത്. പാർക്കിൽ സ്ഥാപിച്ച ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.
റോഡിൽ തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആളുകൾ പ്രഭാത സവാരി നടത്തുന്നത് ഈ പാർക്കിലായിരുന്നു. കൊവിഡും പാർക്കിന്റെ നവീകരണവും കൂടിയായപ്പോൾ പ്രഭാത സവാരി നിറുത്തലാക്കി. രണ്ട് വർഷമെടുത്താണ് പാർക്ക് നവീകരിച്ചത്. എന്നാൽ നവീകരണം കഴിഞ്ഞിട്ടും ഇതുവരെ പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പാർക്കിന്റെ ജോലികൾ കഴിഞ്ഞെന്ന് സ്മാർട്ട് സിറ്റി അധികൃതർ പറയുമ്പോഴും കഴിഞ്ഞില്ലെന്നാണ് നഗരസഭയുടെ വാദം.
മാലിന്യം മാറ്റാതെ...
ആമയിഴഞ്ചാൻ തോട് ശുചീകരിച്ചപ്പോൾ അവിടെ നിന്ന് നീക്കം ചെയ്ത മാലിന്യം കൊണ്ട് തള്ളിയത് ഈ പാർക്കിലായിരുന്നു. ഈ മാലിന്യം വീണ്ടും മറ്റൊരു സ്ഥലത്തേക്ക് നിക്ഷേപിക്കാനുള്ള സ്ഥല പരിമിതിയും നഗരസഭയ്ക്ക് വെല്ലുവിളിയാണ്. മാലിന്യം മാറ്റാതെ പാർക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനും സാധിക്കില്ല.
സാമൂഹ്യ വിരുദ്ധരുടെ താവളം
രാത്രിയായാൽ പാർക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമാകും. ഇവിടെ ലഹരി ഉപയോഗവും രാത്രിയുടെ മറവിൽ നടക്കുന്നുണ്ട്. ഇക്കാര്യം പൊലീസ് തന്നെ നഗരസഭയെ അറിയിച്ചിട്ടുണ്ട്. പല സാമൂഹ്യ വിരുദ്ധരെ ഇവിടെ നിന്ന് പിടികൂടിയിട്ടുമുണ്ട്. എത്രയും വേഗം പാർക്ക് തുറന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നഗരസഭ ഇതുവരെ നടപടിയെടുത്തിട്ടില്ല
ആധുനിക സജ്ജീകരണങ്ങൾ
നഗരവാസികൾക്ക് വ്യായാമത്തിനുള്ള ഓപ്പൻ ജിമ്മാണ് ഇതിൽ പ്രധാനം. പാർക്കിൽ ഗ്രാനൈറ്റ് പാകിയ നടപ്പാതകളാണ് സജ്ജീകരിക്കുന്നത്. ഇത് കൂടാതെ കുടിവെള്ള കിയോസ്‌ക്, ടോയ്‌ലെറ്റ്, ചെറിയ ഷെഡുകൾ, വിളക്കുകൾ തുടങ്ങിവയെല്ലാം സജ്ജീകരിക്കും. കൂടാതെ സി.സി ടിവി കാമറകൾ, വൈഫൈ, അത്യാവശ്യത്തിന് ഉപയോഗിക്കുന്ന കാൾ ബോക്സ്, അറിയിപ്പുകൾക്കായ് ഡിസ്‌പ്ലേ ബോർഡുകൾ എന്നിവയുമുണ്ടാകും. പുത്തരിക്കണ്ടത്തെ 8.13 ഏക്കറിലാണ് പാർക്ക്.പൂന്തോട്ടവും ചെടികളും വച്ച് പിടിപ്പിച്ച് പാർക്ക് മനോഹരമാക്കി.
ഓപ്പൺ എയർ തിയേറ്റർ, ഇരിക്കുന്നതിനുള്ള ബഞ്ചുകൾ, ബൊള്ളാർഡ് വിളക്കുകൾ, വി.ഐ.പികൾക്കുള്ള മുറികൾ, എന്നിവയും നിർമ്മിച്ചിട്ടുണ്ട്.ഓപ്പൺ എയർ തീയറ്ററിന്റ എ ഗാലറിയുടെ താഴത്തെ ഭാഗത്ത് 16 കടകളും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നവീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |