തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിൽ സമവായ നീക്കം സജീവമാക്കി വീണ്ടും സർക്കാരും അദാനി ഗ്രൂപ്പും. ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ യൂജിൻ പെരേരയുടെ നേതൃത്വത്തിലുളള സംഘം തിങ്കളാഴ്‌ച ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തി. മന്ത്രിമാരുമായി നടന്ന അനൗദ്യോഗിക ചർച്ചകളും ഫലം കാണാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമവായശ്രമം. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും അതിന് നിയമപരമായ തടസങ്ങളുണ്ടെന്നും ചീഫ് സെക്രട്ടറി സമരക്കാരെ അറിയിച്ചു. ബാക്കിയുള്ള ആറ് ആവശ്യങ്ങളിൽ സമരക്കാരെ വിശ്വാസത്തിലെടുത്തുള്ള തീരുമാനങ്ങളുണ്ടാകുമെന്നും ഉറപ്പുനൽകി. തുടർചർച്ചകൾക്ക് ധാരണയായാണ് കൂടിക്കാഴ്‌ച അവസാനിപ്പിച്ചത്.
ഇതിനിടെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലത്തീൻ അതിരൂപതയുടെ യുവജന സംഘടനാ പ്രതിനിധികളുമായും ചർച്ച നടന്നു.കോർപ്പറേറ്റ് റെസ്‌പോൺസബിലിറ്റി ഫണ്ട് അടക്കം വിനിയോഗിക്കുന്നതിൽ ചർച്ചകളാകാമെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. തുടർചർച്ചകളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് സമരസമിതിയോഗം വിലയിരുത്തി.നിരന്തരം ചർച്ചകൾ നടത്തിയിട്ടും ഫലമില്ലാതായപ്പോൾ സമരസമിതിയുമായി ചർച്ച വേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ നിർമ്മാണത്തിന് അനുകൂല കാലാവസ്ഥയായതിനാൽ എത്രയുംവേഗം തുറമുഖ നിർമ്മാണം ആരംഭിക്കണമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിന് മുന്നിൽവച്ച ആവശ്യം.ഇതുകൂടി പരിഗണിച്ചാണ് സർക്കാർ ചർച്ചകൾ സജീവമാക്കിയത്.അനൗദ്യോഗിക ചർച്ചകളിൽ ധാരണയായ ശേഷം മന്ത്രിസഭാ ഉപസമിതി ചേരാമെന്നാണ് സർക്കാർതലത്തിലെ ധാരണ.
വാർത്ത വ്യാജമെന്ന്
വിഴിഞ്ഞം തുറമുഖത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടത്തിപ്പുചെലവായ 42.90 കോടി രൂപ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ ഒഴിവാക്കി നൽകിയെന്ന് കഴിഞ്ഞദിവസം ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമാണെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. കരാർ പ്രകാരം അദാനി ഗ്രൂപ്പിന് ഭൂമി ഏറ്റെടുത്ത് നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന് ലാഭകരമാകുന്ന യാതൊരു പ്രവർത്തനവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |