തിരുവനന്തപുരം: നഗരത്തിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാൻ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ സ്ഥാപിച്ച കുടിവെള്ള കിയോസ്കുകളിൽ പലതും ഉപയോഗയോഗ്യമല്ലാതായിട്ട് മാസങ്ങളായി. പുത്തരിക്കണ്ടം മൈതാനം, തകരപ്പറമ്പ് എന്നിവിടങ്ങളിൽ സ്ഥാപിച്ച കിയോസ്കുകളിൽ വെള്ളം പലപ്പോഴും ലഭിക്കാറില്ല. വൃത്തിയാക്കാതെ പൊടിയും മാറാലയും മൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇലക്ട്രോണിക്ക് സാധനങ്ങൾ വാങ്ങാൻ ദിവസേന നൂറുകണക്കിനാളുകളെത്തുന്ന തകരപ്പറമ്പിൽ ഏറെ പ്രതീക്ഷകളോടെയായിരുന്നു കിയോസ്ക് സ്ഥാപിച്ചത്. കുപ്പിവെള്ളത്തിന്റെ വില വർദ്ധനയും ശുദ്ധജല ദൗർലഭ്യവും പരിഹരിക്കാനുള്ള മാർഗമായിട്ടാണ് കിയോസ്ക് അവതരിപ്പിച്ചത്. സ്മാർട്ട് സിറ്റി കരാർ നൽകിയ കോൺട്രാക്ടർമാർക്കാണ് കിയോസ്കുകൾ വൃത്തിയാക്കേണ്ട ചുമതല. ഇവരുടെ ജോലി മിക്കപ്പോഴും ചടങ്ങിലൊതുങ്ങുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കിയോസ്കിലെ ബേസിൻ കൈ കഴുകാനും പാത്രം കഴുകാനും ഉപയോഗിക്കരുതെന്ന നിർദ്ദേശം തുടക്കത്തിലേ ആരും പാലിക്കാറില്ലായിരുന്നു.തമ്പാനൂർ ബസ് ഷെൽട്ടർ,ബേക്കറി ജംഗ്ഷൻ,വഴുതക്കാട്, യൂണിവേഴ്സിറ്റി കോളേജ്,തകരപ്പറമ്പ്,എസ്.എം.വി,പാളയം ബുക്ക് സ്റ്റാൾ,മ്യൂസിയത്തിന് എതിർവശം,ജനറൽ ആശുപത്രി,കോർപ്പറേഷൻ ഓഫീസ്, ചാല മാർക്കറ്റ് എന്നിവിടങ്ങളിലെ കിയോസ്കുകളിൽ വെള്ളമെത്തിയിട്ടില്ലെന്ന് കേരളകൗമുദി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.ചിലത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വൃത്തിഹീനമായതിനാൽ ഉപയോഗിക്കാൻ ജനങ്ങൾ മടിക്കുന്നു.
തമ്പാനൂരിലും കിയോസ്ക് നോക്കുകുത്തി
സ്മാർട്ട് സിറ്റിയുടെ 25 കിയോസ്കുകളായിരുന്നു നഗരത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചത്. 2.2 കോടി രൂപ മുടക്കിയ പദ്ധതിയിൽ പലതും ഇപ്പോൾ നോക്കുകുത്തികളാണ്. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്നും റോഡുകളുടെ ഉടമസ്ഥാവകാശമുള്ള ഏജൻസികളിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ തമ്പാനൂരിലെ കിയോസ്ക് ഇപ്പോഴും പ്രവർത്തിക്കുന്നില്ല. ബസ് ടെർമിനലും സെൻട്രൽ റെയിൽവേ സ്റ്റേഷനുമുള്ള തമ്പാനൂരിലെത്തുന്ന യാത്രക്കാർ കുപ്പിവെള്ളം വിലകൊടുത്ത് വാങ്ങാൻ നിർബന്ധിതരാവുന്നു.
കിയോസ്കുകളിൽ ഇടയ്ക്കിടെ പരിശോധന നടത്താറുണ്ട്. അഴുക്കുപിടിച്ച് കിടക്കുന്നത് എത്രയും വേഗം കോൺട്രാക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തും.
സ്മാർട്ട് സിറ്റി അധികൃതർ
ഒരു പദ്ധതിയിലെ തുടർപ്രവർത്തനത്തിലും പരിപാലനത്തിലുമുള്ള ഭരണകൂടത്തിന്റെ വീഴ്ചയാണിത്. ജനത്തിന്റെ കുടിവെള്ളം മുട്ടിക്കുന്ന രീതിയാണിത്.
എം.ആർ.ഗോപൻ,
ബി.ജെ.പി കക്ഷിനേതാവ്, നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |