കായംകുളം: കായംകുളം താസ ഹോട്ടൽ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസിനെ, വീടുകളിൽ ഭക്ഷണമെത്തിക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ മർദ്ദിച്ച ശേഷം വയലിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ഒന്നാം പ്രതി പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ അമൽ (ചിന്തു-23), രണ്ടാം പ്രതി പത്തിയൂർ കിഴക്ക് മുറിയിൽ കൊല്ലാശ്ശേരി തറയിൽ വീട്ടിൽ രാഹുൽ (29) എന്നിവരെ കായംകുളം പൊലീസ് പിടികൂടി. കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ കൊച്ചു കളീക്കൽ വീട്ടിൽ രാജേഷിനെ (32) നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ മൂന്നിന് രാത്രി 8.30ന് ആയിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാം പ്രതി അറസ്റ്റിലായതോടെ ഒന്നും രണ്ടും പ്രതികൾ ഒളിവിൽ പോയി. തൃശൂർ കൊടകര ഭാഗത്ത് ഒളിവിൽ കഴിയവേയാണ് പിടിയിലായത്. ഒന്നാം പ്രതി അമൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിലും രാഹുൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. അമലിനെ ഗുണ്ടാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് നാടു കടത്തിയിരുന്നു. ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഇയാൾ വീണ്ടും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിയായത്. പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, ഷാജഹാൻ, വിഷ്ണു, ശ്രീരാജ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |