തിരുവനന്തപുരം:പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള രോഗികൾ നൂറിലധികം. ഏറെയും അക്രമാസക്തരാകുന്നവർ.ഇവരെ നിയന്ത്രിക്കാൻ ആകെയുള്ളത് അഞ്ചു സെക്യൂരിറ്റിക്കാർ.മെയിൻ ഗേറ്റിലും ഒ.പിയിലും ഓരോ സെക്യൂരിറ്റി ജീവനക്കാർ നിർബന്ധമായും ഡ്യൂട്ടിയിലുണ്ടാകണമെന്നാണ് നിയമം. തമ്മിലടിച്ചും സ്വയം വേദനിപ്പിച്ചും രോഗികളിൽ ചിലരെല്ലാം അക്രമാസക്തരാകുമ്പോൾ ഇവരെ പിന്തിരിപ്പിക്കാൻ ആളില്ലാത്ത അവസ്ഥ.സുരക്ഷാ ജീവനക്കാർ മാത്രമല്ല,നഴ്സിംഗ് ജീവനക്കാരും പാരാമെഡിക്കൽ വിഭാഗത്തിലുള്ളവരുടെയും എണ്ണം സ്റ്റാഫ് പാറ്റേണിനേക്കാൾ കുറവ്.സെല്ലുകളിലുള്ള രോഗികൾക്ക് മേൽനോട്ടം വഹിക്കാനും സുരക്ഷിതത്വമൊരുക്കാനും യാതൊരു സൗകര്യവും ഇല്ലത്രെ.ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂർക്കട മാനസികരോഗാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗികൾ അനുഭവിക്കുന്ന പരാധീനതകൾ കണ്ടത്.സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളുടെ അഭാവമാണ് ജീവനക്കാരും രോഗികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കമ്മിഷൻ കണ്ടെത്തി. മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് കമ്മിഷൻ നേരിട്ട് മനസിലാക്കി. മാനസികാരോഗ്യ നിയമ പ്രകാരമുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും കണ്ടെത്തി. പഴയ തസ്തിക നിർണയപ്രകാരമാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പഴയ കെട്ടിടങ്ങളിൽ അറ്റകുറ്റപണികൾ നടത്താറില്ല. പലതും ജീർണാവസ്ഥയിലാണ്.പുതുതായി പണിതു തുടങ്ങിയ കെട്ടിടമാകട്ടെ പാതിവഴിയിൽ നിർമ്മാണം നിലച്ച അവസ്ഥയിലാണ്.കമ്മീഷൻ വരുന്നതറിഞ്ഞ് പാചകപ്പുരയും വാർഡുകളുമെല്ലാം കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു.അതിനാൽ വൃത്തിഹീനമായ അവസ്ഥ കണ്ടെത്താനായില്ല.രോഗം ഏറക്കുറെ ഭേദമായ ഒരു രോഗിയോട് ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പഴകിയ മീനാണ് തങ്ങൾക്ക് കിട്ടുന്നതെന്നായിരുന്നു മറുപടി.എന്നാൽ സ്ഥിരമായി ഡോസ് കൂടിയ മരുന്നുകൾ കഴിക്കുന്നതിനാൽ ഇവർക്ക് രുചി തിരിച്ചറിയാൻ കഴിയാത്തതിനാലാണ് അങ്ങനെ തോന്നുന്നതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.ആശുപത്രിയിലെ അപര്യാപ്തതയെക്കുറിച്ചുള്ള വിശദമായ ഉത്തരവ് കമ്മിഷൻ വൈകാതെ സർക്കാരിന് കൈമാറുമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
കമ്മിഷൻ സെക്രട്ടറി എസ്.എച്ച്.ജയകേശൻ,രജിസ്ട്രാർ ജി.എസ്.ആശ,കമ്മിഷൻ അന്വേഷണ വിഭാഗം എസ്.പി, എസ്.ദേവമനോഹർ, ഡിവൈ.എസ്.പി എസ്.എസ്.സുരേഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |