തൃക്കാക്കര: തൃക്കാക്കര കൂട്ടമാനഭംഗക്കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് തൃക്കാക്കര സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളും കേസിലെ പ്രതികളും തമ്മിൽ പണമിടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൊഴിയെടുക്കുന്നത്.
പരാതിക്കാരിയുടെ ഭർത്താവിന് പ്രതികളിലൊരാളായ തിരുവനന്തപുരം സ്വദേശി ശശി കടമായി നൽകിയ പണം തിരികെ ചോദിച്ചതാണ് പീഡന പരാതിക്ക് കാരണമെന്ന സംശയം പൊലീസിനുണ്ട്. ഒമ്പത് ലക്ഷം രൂപ ശശിക്ക് നൽകാനുള്ള ഭർത്താവ്, കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനോടും ശശി, പെരുമ്പാവൂർ സ്വദേശി രാജീവ് എന്നിവരോടും പണം കടം ചോദിച്ചിരുന്നു. ഇവർ പണം നൽകിയില്ല. ശശിയാണ് ഭർത്താവിന് സി.ഐ സുനു, രാജീവ് എന്നിവരെ പരിചയപ്പെടുത്തിയത്. കടം വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ടതോടെ പരാതിക്കാരിയുടെ ഭർത്താവിന്റെ മംഗലാപുരത്തെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും എതിർപ്പ് മൂലം സാധിച്ചില്ല. ഭർത്താവിനെ ചോദ്യം ചെയ്യുന്നതോടെ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സി.ഐയെ വിട്ടയച്ചു
പൊലീസ് കസ്റ്റഡിയിലെടുത്ത സി.ഐ പി.ആർ. സുനുവിനെ അറസ്റ്റ് ചെയ്യാൻ വ്യക്തമായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇന്നലെ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 10ന് വീണ്ടും ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |