നെയ്യാറ്റിൻകര ഉപജില്ല ബഹുദൂരം മുന്നിൽ
തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പിയിൽ കൊടിയേറിയ ജില്ല റവന്യു സ്‌കൂൾ കായിമേളക്ക് ആവേശ തുടക്കം. 697 സ്‌കുളുകളിൽ നിന്നായി 5000 കായികതാരങ്ങൾ വീറും വാശിയുമായി മാറ്റുരയ്‌ക്കുമ്പോൾ മത്സരങ്ങൾ അത്യന്തം ആവേശഭരിതമാണ്. ആദ്യദിനം 38 ഫൈനലുകൾ പൂർത്തിയാകുമ്പോൾ 11 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 102 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ല കിരീടപോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ്.രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം നോർത്തിന് 41 പോയിന്റുകളുണ്ട്. മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കമാണിത്. മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ ആറ്റിങ്ങൽ സബ് ജില്ല 25 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.പാറശാല സബ് ജില്ല 19 പേയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്.ഓവറാൾ ചാമ്പ്യൻപട്ടത്തിനായി സ്‌പോർട്സ് സ്‌കൂളുകളുടെ പോയിന്റ് പരിഗണിക്കില്ല. അഞ്ചു സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലും നേടിയ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് 33 പോയിന്റോടെ ഇത്തവണയും നെയ്യാറ്റിൻകര ഉപജില്ലയ്‌ക്കായി കിരീട പോരാട്ടത്തിനായി പട നയിക്കുന്നത്.രണ്ടുസ്വർണം നേടിയ പാറശാല സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് പത്ത് പോയിന്റോടെ രണ്ടാമതും ഒന്നു വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി 9 പേയിന്റോടെ നെടുമങ്ങാട് എച്ച്.എസ്.എസ് ഫോർ ഗേൾസും ജില്ലയിലെ മികച്ച കായിക സ്‌കൂളിനുള്ള പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്.മീറ്റിലെ ആദ്യ സ്വർണം ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലെ അഭിനവ് സോണി നേടി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ഒമ്പത് മിനിറ്റ് 55.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഭിനവിന്റെ നേട്ടം. 10 മിനിറ്റ് 3.32 സെക്കൻഡിൽ ഓടിയെത്തിയ ശ്രീ അയ്യങ്കാളി സ്‌കൂളിലെ എം.രമേഷ് വെള്ളിയും അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്. അഭിജിത്ത് (10മിനിറ്റ് 27.62 സെക്കൻഡ്) വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ജി.വി രാജയുടെ ഡി.ദീനു അലക്സ് സ്വർണം നേടിയപ്പോൾ ബിൻസി ബാബു (എം.വി.എച്ച്.എസ്.എസ്, അരുമാനൂർ),സി.എസ്. സൂര്യ (ശ്രീ അയ്യങ്കാളി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ,വെള്ളായണി)രണ്ടും മൂന്നും സ്ഥാനങ്ങളിലായി. ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മുഹമ്മദ് സിറാജുദീനിലൂടെ ജി.വി.രാജ ഒന്നാമതെത്തിയപ്പോൾ അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിലെ കെ. സേതുരാമനും ജവഹർ കോളനി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എ.അമൽജിത്ത് വെള്ളിയും വെങ്കലവും നേടി. മീറ്റ് 22ന് സമാപിക്കും
വേഗറാണിയായി ആർദ്ര
സായി തിരുവനന്തപുരത്തിന്റെ താരവും മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയുമായ ആർദ്ര .കെയാണ് മേളയിൽ വേഗറാണിയായത്. നൂറ് മീറ്റർ 12.92 സെക്കൻഡിൽ താണ്ടിയാണ് ആർദ്ര പൊന്നണിഞ്ഞത്. എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കണമെന്നാണ് ആർദ്രയുടെ സ്വപ്നം.സായി കോച്ച് കെ.എസ് പീറ്ററിന് കീഴിലാണ് പരിശീലനം. മെക്കാനിക്കായ പിതാവ് ഭാസ്‌കരനും അമ്മ ബീനയും മത്സരം കാണാനെത്തിയില്ലെങ്കിലും അവരുടെ പ്രാർത്ഥന ഒപ്പമുണ്ടെന്ന് ആർദ്ര പറഞ്ഞു
വേഗരാജാവായി അനുരാഗ്
ജിവി.രാജയുടെ താരവും കോഴിക്കോട് കുറ്റ്യാടി സ്വദേശിയുമായ അരുരാഗ് സി.വിയാണ് വേഗരാജാവായത്.10.96 സെക്കൻഡിൽ നൂറ് മീറ്റർ താണ്ടിയാണ് അനുരാഗിന്റെ മെഡൽ നേട്ടം. വുഷുവിൽ ദേശീയ തലത്തിൽ കഴിവു തെളിയച്ച താരം ഒരു വർഷത്തിനിടെയാണ് അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞത്.ഉയരവ് കുറവ് തോന്നിയതിനാലാണ് വുഷു തത്കാലം വേണ്ടെന്ന് വച്ചതെന്ന് അനുരാഗ് പറയുന്നു.കോച്ച് അജിമോന് കീഴിലാണ് പരിശീലനം. ദുബായിൽ സെയിൽസ് മാനായ പിതാവ് രാഘവനും അമ്മ വിമലയും മകന്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |