തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ വകവയ്‌ക്കാതെ ടെലിവിഷൻ അവതാരകയായും രചയിതാവായും തിളങ്ങിയ നേഹ ഡി.തമ്പാന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിക്കുമ്പോൾ നെടുമങ്ങാട് വെള്ളാഞ്ചിറ നാരായണത്തിൽ തലമുറകളുടെ സന്തോഷം. മൂന്ന് തലമുറകൾക്ക് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിക്കുകയെന്ന അപൂർവതയ്‌ക്കാണ് വീട് സാക്ഷ്യം വഹിക്കുന്നത്. കൈറ്റ് വിക്‌ടേഴ്‌സിലെ മഞ്ചാടി എന്ന വിദ്യാഭ്യാസ പരിപാടിയുടെ അവതരണത്തിനും രചനയ്‌ക്കുമാണ് നേഹയ്ക്ക് പ്രത്യേക ജൂറി പരാമർശം. 2017ൽ മികച്ച ഡോക്യുമെന്ററിക്കുള്ള ടെലിവിഷൻ അവാർഡ് ലഭിച്ച 'പ്രകാശം പരത്തുന്ന പെൺകുട്ടി' യുടെ സംവിധായകൻ നേഹയുടെ മുത്തച്ഛനും സംവിധായകനുമായ എ.വി.തമ്പാനായിരുന്നു. ഇനിയും വായിച്ചുതീരാതെ എന്ന പേരിൽ പി.ഗോവിന്ദപ്പിള്ളയെപ്പറ്റി നേഹയുടെ പിതാവ് ദീപു തമ്പാൻ ഒരുക്കിയ ഡോക്യുമെന്ററിക്ക് 2019ൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അനായാസേന കുട്ടികളുമായി സംവദിക്കുന്ന തരത്തിൽ രചനയും അവതരണവും നിർവഹിച്ചതിനാണ് നേഹയ്‌ക്ക് പ്രത്യേക ജൂറി പരാമർശമെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.
വിധിയെ തോൽപ്പിച്ച മനക്കരുത്ത്
സെറിബ്രൽ പാൾസി രോഗം മൂലം അറുപത് ശതമാനത്തിലേറെ അംഗപരിമിതികളോടെയായിരുന്നു നേഹയുടെ ജനനം. പ്രതിഭയും വീട്ടുകാർ പകർന്നുനൽകിയ ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ രണ്ടാം ക്ലാസ് മുതൽ നേഹ കവിത എഴുതിത്തുടങ്ങി. മുത്തച്ഛനെക്കുറിച്ച് കവിതയെഴുതാൻ ക്ലാസിലെ വിദ്യാർത്ഥികളോട് അദ്ധ്യാപിക പറഞ്ഞു. എല്ലാവരും എഴുതിക്കഴിഞ്ഞപ്പോഴും മറ്റുകുട്ടികളെപ്പോലെ വേഗത്തിലെഴുതാൻ നേഹയ്‌ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ കൈയിൽ വൈകി കിട്ടിയ കവിത കണ്ട് അദ്ധ്യാപിക ഞെട്ടി. നേഹയുടെ കഴിവിനെപ്പറ്റി അമ്മ ജയയോട് പറഞ്ഞു. പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ വീൽച്ചെയറിലിരുന്ന് പതിയെ നീങ്ങുന്ന ഇടതുകൈ കൊണ്ട് കവിതയെഴുത്തിൽ സജീവമായി. ഇതിനോടകം നാല് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.സർവ ശിക്ഷാ അഭിയാന്റെ സഹായത്തോടെ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുമ്പിയെന്ന ആദ്യ കവിതാസമാഹാരം പുറത്തുവന്നത്. ചിത്രരചനയിലും കമ്പമുള്ള നേഹ ടെലിഫിലിമുകളിലും നാടകങ്ങളിലും വേഷമിട്ടു. നേഹയെന്ന പേരിൽ സ്വന്തം യൂ ട്യൂബ് ചാനലും തുടങ്ങി.ഇതിലെ അവതരണം ശ്രദ്ധയിൽപ്പെട്ട കൈറ്റ് വിക്‌ടേഴ്‌സിലെ പ്രൊഡ്യൂസർ ബി.എസ്.രതീഷാണ് ടെലിവിഷൻ രംഗത്തേക്ക് വഴിതുറന്നിട്ടത്. കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മാർ ഇവാനിയോസിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രിയെടുത്തു. ഇപ്പോൾ കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ പൊളിറ്റിക്‌സ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസിയിൽ ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |