കായംകുളം: കായംകുളം സെന്റ് ബസേലിയസ് മലങ്കര കാത്തലിക് പള്ളിയുടെ വാതിലിന്റെ പാളി പൊളിച്ച് കയറി വഞ്ചിക്കുറ്റിയിൽ നിന്നു 3000 രൂപയുടെ നാണയങ്ങളും നോട്ടുകളും കായംകുളം ഗവ. യു.പി.സ്കൂളിൽ നിന്ന് 19,690 രൂപയും 7500 രൂപ വീതം വരുന്ന രണ്ട് മൊബൈൽ ഫോണുകളും കവർന്ന കേസിലെ പ്രതി തമിഴ്നാട് കന്യാകുമാരി ജില്ലയിൽ കിള്ളിയൂർ താലൂക്കിൽ പുത്തൻ വീട്ടിൽ ശെൽവരാജ് (ക്രിസ്റ്റഫർ) പിടിയിൽ.
ഒക്ടോബർ 12, 13 തീയതികളിലാണ് മോഷണം നടന്നത്. തമിഴ് നാട്ടിലും കേരളത്തിലുമായി നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ശെൽവരാജ് ഒരിടത്തും സ്ഥിരമായി തങ്ങാറില്ല. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പെലീസ് സംഘം നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ശെൽവരാജിലേക്ക് എത്തിച്ചേർന്നത്. ഇതിനിടെ ശെൽവരാജ് മോഷണ കേസിൽ തിരുവല്ല പൊലീസിന്റെ പിടിയിലായി. തുടർന്ന് പ്രതിയെ കായംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എസ്.ഐ വി. ഉദയകുമാർ, പൊലീസുകാരായ ദീപക്, ഷാജഹാൻ, വിഷ്ണു, അനീഷ്, സബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |