ഹരിപ്പാട്: എം.ഡി.എം.എയുമായി നൈജീരിയൻ സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളും പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഹരിപ്പാട് പൊലീസ് ഇവരെ സാഹസികമായി പിടികൂടിയത്.
മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി ജോൺ കിലാച്ചി ഓഫറ്റോ, തിരുപ്പൂർ സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ് 46 കാമരാജ് നഗർ വടിവേൽ (43), തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. 2011 നവംബർ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന നടത്തുന്നതിനിടെ ഏഴ് യുവാക്കൾ പിടിയിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വാട്സ്ആപ്പ്, ഗൂഗിൾ പേമെന്റ് തുടങ്ങിയവയിലൂടെ നടത്തിയ സന്ദേശങ്ങളുടെയും ഇടപാടുകളുടെയും അന്വേഷണത്തിനൊടുവിലാണ് കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്. നൈജീരിയൻ സ്വദേശിയായ ജി മണി എന്നു വിളിക്കുന്ന ജോൺ കിലാക്കി ഒഫറ്റോ 2013ൽ കള്ളനോട്ട് കേസിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായി 45 ദിവസം ജയിലിൽ ആയിരുന്നു. തുടർന്ന് ഒരു വർഷം, കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിച്ചു. തിരുപ്പൂർ വിട്ടുപോകാൻ പാടില്ല എന്ന ഉപാധികളോടെ വിസയും പാസ്പോർട്ടും കോടതി വാങ്ങിവച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി എന്നിവരുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാം കുമാർ, എസ്.ഐ സവ്യസാചി, സീനിയർ സി.പി.ഒ അജയകുമാർ, സി.പി.ഒമാരായ, നിഷാദ്, അഖിൽ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |