നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വീടിനും വീടിനു മുന്നിലിരുന്ന ബൈക്കിനും തീയിട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ (32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത് (22),പേരൂർക്കട ഹാർവിപുരം കോളനിയിൽ ഡാൻസർ ബി.ഉണ്ണി എന്ന അമൽജിത്ത് (40)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്തംബർ 9ന് രാത്രി 10.30 ഓടെയാണ് വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ള നെടുമങ്ങാട് നെട്ടയിലെ വീടിന് പ്രതികൾ തീയിട്ടത്. ഈ വീട്ടിൽ പാലോട് ഇടിഞ്ഞാൽ സ്വദേശിയായ ബിജു വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഓട്ടോയിലെത്തിയ സംഘം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ബൈക്കിന് തീയിട്ടു. ബൈക്കിൽ നിന്ന് തീ പടർന്നാണ് വീടിന് തീപിടിച്ചത്. അയൽവാസികൾ തീ പടരുന്നത് കണ്ടു പൊലീസിനെ വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് സി.ഐ എസ്.സതീഷ് കുമാറും പൊലീസ് സംഘവും സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. എന്നാൽ പ്രതികളെ പറ്റിയൊരു സൂചനയും ലഭിച്ചിരുന്നില്ല. രക്ഷപ്പെടുന്ന സമയത്ത് പ്രതികളിൽ ഒരാളുടെ ശരീരം മുള്ളു കമ്പിയിൽ കുടുങ്ങി മുറിവേറ്റിരുന്നു. ഇവിടെ നിന്ന് ലഭിച്ച രക്തം പരിശോധന നടത്തിയും സി.സി ടിവി കാമറകൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
സഹോദരിയുടെ മരണത്തിലുള്ള വിരോധം കാരണമാണ് കേസിലെ ഒന്നാം പ്രതിയായ പ്രവീൺ മറ്റ് രണ്ട് പ്രതികളായ സുജിത്ത്,ഉണ്ണി എന്നിവരുമായി ചേർന്ന് ബിജു താമസിച്ചിരുന്ന വീട് തീയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
സുജിത്ത്,ഉണ്ണി എന്നിവർ പേരൂർക്കട സ്റ്റേഷനിലെ സ്ഥിരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് സി.ഐ എസ്.സതീഷ്‌കുമാർ അറിയിച്ചു.സി.ഐയെ കൂടാതെ ഇൻസ്‌പെക്ടർമാരായ കെ.ആർ.സൂര്യ,റോജോമോൻ,ഡാൻസാഫ് ടീം അംഗങ്ങളായ ഷിബു,സജി,സീനിയർ പൊലീസ് ഓഫീസർമാരായ സതികുമാർ,ഉമേഷ് ബാബു,സിവിൽ പൊലീസ് ഓഫിസർ രജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |