തിരുവനന്തപുരം: മാറനല്ലൂർ ഇരട്ടക്കൊലപാതകക്കേസ് പ്രതി മാഹിൻ കണ്ണ് ദിവ്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി സംശയം. മകൾ ദിവ്യയെയും ചെറുമകൾ ഗൗരിയെയും കാണാനില്ലെന്ന് കാട്ടി ഇയാൾക്കെതിരെ മാറനല്ലൂർ, പൂവാർ സ്റ്റേഷനുകളിൽ പരാതി നൽകിയ ദിവ്യയുടെ മാതാവ് രാധയുടെ ഫോണിലേക്ക് 2011 ആഗസ്റ്റ് 22ന് രാത്രി 7.04ന് വന്ന മാഹിനിന്റെ ഫോൺ കാളാണ് ഇതിന് തെളിവായത്.
പൂവാർ സ്റ്റേഷനിൽ പരാതി നൽകി പുറത്തിറങ്ങവേ മാഹിനെ അവിടെവച്ച് കാണാനിടയായ ദിവ്യയുടെ മാതാപിതാക്കളായ രാധയും ജയചന്ദ്രനും ഇയാളെ പിടികൂടി പൊലീസിന് കൈമാറിയ ദിവസമായിരുന്നു അത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് പഞ്ചായത്തംഗവും മാഹിനിന്റെ ഉപ്പയും ഭാര്യ റുക്കിയയും ചേർന്ന് ഇയാളെ മോചിപ്പിച്ച് വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് കൊലപാതകശേഷം ദിവസങ്ങളോളം സ്വിച്ച് ഓഫായിരുന്ന മാഹിൻ തന്റെ നമ്പരിൽ നിന്ന് വിളിച്ചത്.
' നിങ്ങളുടെ മകളെ കാണണമെങ്കിൽ ഇപ്പോൾ പൂവാർ വരെ വരണം. ഇപ്പോൾ തന്നെ വന്നാൽ കാണാം. മറ്റാരെയും കൂട്ടാതെ നിങ്ങൾ തനിച്ചുവന്നാലേ കാണാൻ കഴിയൂവെന്നും പത്ത് മിനിട്ടോളം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിൽ മാഹിൻ പറഞ്ഞതായി രാധ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മകളെയും ചെറുമകളെയും കാണാൻ കൊതിച്ച് പൂവാറിലെത്തിയിരുന്നെങ്കിൽ ഒരുപക്ഷേ തങ്ങളെയും കടലിൽ തള്ളാനായിരിക്കാം ഇയാൾ ഉദ്ദേശിച്ചതെന്നാണ് രാധയുടെയും കുടുംബത്തിന്റെയും സംശയം.
ദിവ്യയെയും കുഞ്ഞിനെയും കണ്ടെത്താൻ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുന്ന ഇരുവരുടെയും ശല്യം ഒഴിവാക്കിയാൽ കേസ് ഒരിക്കലും പൊന്തിവരില്ലെന്നും മാഹിൻ കരുതിയിട്ടുണ്ടാകണം. മാഹിനിന്റെ ഫോൺ കാൾ വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണ് ഇക്കാര്യം ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റഡിയിൽ വാങ്ങുന്ന അവസരത്തിൽ ഫോൺവിളി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |