ഒറ്റപ്പാലം: ലക്കിടി സ്വദേശിയായ പ്രമുഖ ബി.ജെ.പി നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെയും കൂട്ടാളികളെയും പൊലീസ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചു. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ സ്വകാര്യ ലോഡ്ജിൽ രാവിലെ 11ന് കനത്ത പൊലീസ് കാവലിൽ നടന്ന തെളിവെടുപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു.
ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. റൗഫിനെ കൂടാതെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അമീർഅലി, മറ്റൊരു സംസ്ഥാന നേതാവായ മിഹിയ തങ്ങൾ എന്നിവരും ലോഡ്ജിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
ഒറ്റപ്പാലത്തെ ബി.ജെ.പി നേതാവിനെ വധിക്കാൻ ഏപ്രിൽ 15ന് പുലർച്ചെ മൂന്നുമുതൽ ഏഴുവരെ കൊലയാളി സംഘം ലക്കിടി കിൻഫ്ര പാർക്കിന് സമീപവും വീടിന്റെ പരിസരത്തും തമ്പടിച്ചിരുന്നു. 14ന് രാത്രിയിലാണ് റൗഫും സംഘവും ലോഡ്ജിൽ മുറിയെടുത്ത് ഗൂഢാലോചന നടത്തിയത്. ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പ്രതികളിൽ ചിലരും ഇതിൽ പങ്കെടുത്തു.
ലോഡ്ജിൽ ഇരുന്നാണ് റൗഫും അമീർ അലിയും അടക്കമുള്ളവർ സംഘാംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. പദ്ധതി പരാജയപ്പെട്ടതിനാൽ 15ന് രാവിലെ തന്നെ റൗഫും സംഘവും ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് മടങ്ങി. ഒറ്റപ്പാലത്തെ വധശ്രമം നടക്കാതെ വന്നതിനാലാണ് ഇവർ ശ്രീനിവാസനെ വക വരുത്തിയതെന്നും അന്വേഷണ സംഘം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |