ആവേശത്തിൽ വണ്ടിയോടിച്ച് ജനം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ കഴക്കൂട്ടം കഴിഞ്ഞുകിട്ടാൻ കഷ്ടപ്പെടുന്ന വാഹനയാത്രക്കാർക്ക് ആശ്വാസമായി കഴക്കൂട്ടം എലവേറ്റഡ് ഹൈവേ തുറന്നുകൊടുത്തു. കൊല്ലം ഭാഗത്ത് നിന്നെത്തുന്നവർക്ക് കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്ക് സമീപത്തുനിന്ന് എലവേറ്റഡ് ഹൈവേയിലേക്ക് പ്രവേശിക്കാം.
ഇന്നലെ രാവിലെ 11.15ന് ആഘോഷങ്ങളില്ലാതെയായിരുന്നു കഴക്കൂട്ടം എലവേറ്റഡ് ഹൈവേ യാത്രയ്ക്കായി തുറന്നുകൊടുത്തത്. ഹൈവേയുടെ നിർമ്മാണച്ചുമതലയുള്ള ആർ.ഡി.എസ് പ്രോജക്ട്സിന്റെ വൈസ് പ്രസിഡന്റ് കേണൽ രവീന്ദ്രൻ നായരും ദേശീയപാത അതോറിട്ടി കൺസൾട്ടന്റ് വിനയ് കുമാർ ഉപാദ്ധ്യായയുമാണ് ചടങ്ങിൽ പങ്കെടുത്തത്. ചെറിയതോതിൽ ഒരു പൂജ, ഒരു തേങ്ങ ഉടയ്‌ക്കൽ എന്നിവയായിരുന്നു ചടങ്ങ്.
ഫോട്ടോയും വീഡിയോയും പകർത്തി യാത്രക്കാർ
റോഡ് തുറന്നതിന് പിന്നാലെ ആക്കുളം ഭാഗത്തു നിന്നും കൊല്ലം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നിരനിരയായി പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരുടെ പിന്നിലിരുന്നവരും കാറിൽ സഞ്ചരിച്ചവരുമെല്ലാം മൊബൈലിൽ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ചിലർ റോഡിന്റെ വശത്ത് വാഹനം നിറുത്തി സെൽഫിയെടുത്തു. എലവേറ്റഡ് ഹൈവേ തങ്ങൾക്കാണ് ഏറ്റവും ഉപയോഗപ്രദമാകുന്നതെന്ന് ടെക്കികൾ പറഞ്ഞു.
സർവീസ് റോഡ് ടാറിംഗ്
പുരോഗമിക്കുന്നു
എലവേറ്റഡ് ഹൈവേ തുറന്നുകൊടുത്തെങ്കിലും സർവീസ് റോഡുകളുടെ ടാറിംഗ് പൂർത്തിയാകുന്നതേയുള്ളൂ. 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് ആർ.ഡി.എസ് പ്രോജക്ട്സിന്റെ വൈസ് പ്രസിഡന്റ് കേണൽ രവീന്ദ്രൻ നായർ പറഞ്ഞു. വാഹനങ്ങൾ കടത്തിവിട്ടുകൊണ്ട് സർവീസ് റോഡ് ടാർ ചെയ്യാനാകില്ല. അതിനാലാണ് ഉദ്ഘാടനമില്ലാതെ ഹൈവേ തുറന്നതെന്ന് ദേശീയപാതാ അതോറിട്ടി പ്രോജക്ട് എൻജിനിയർ പറഞ്ഞു.
കഴക്കൂട്ടത്ത് കുരുക്കഴിഞ്ഞു,
ആശുപത്രിക്ക് മുന്നിൽ കുരുങ്ങും
കഴക്കൂട്ടത്തെ കുരുക്കഴിഞ്ഞെങ്കിലും എലവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുമ്പിൽ ഗതാഗതക്കുരുക്കുണ്ട്. വാഹനങ്ങൾ അവിടെ നിന്ന് വലത്തേക്ക് യൂ ടേൺ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന വാദമുയർന്നിട്ടുണ്ട്. പരിഹാരം ഉടൻ കാണുമെന്ന് കഴക്കൂട്ടം എസ്.ഐ പറഞ്ഞു. സി.എസ്.ഐ മിഷന് മുന്നിൽ സിഗ്നൽ സംവിധാനം വരുന്നതുവരെ വെട്ടുറോഡ് സിഗ്നലിൽ നിന്ന് യു ടേൺ എടുക്കാനുള്ള രീതിയിലായിരിക്കും താത്കാലിക സംവിധാനം.
ഉദ്ഘാടനം 15ന്
15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എലവേറ്റഡ് ഹൈവേ ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |