തിരുവനന്തപുരം: രാജ്യത്തെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളിലും മറ്റും കണ്ടു വരുന്ന ആഴ്ചച്ചന്തകൾ തലസ്ഥാനത്തും ആരംഭിക്കാൻ പദ്ധതി.ടൂറിസം, വഴിയോരക്കച്ചവടക്കാരുടെ ഉന്നമനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി.ഒരു മാസത്തിലെ രണ്ട് ഞായറാഴ്ചകളിൽ ചന്തകൾ സംഘടിപ്പിക്കാനാണ് പദ്ധതി.പദ്ധതിയെപ്പറ്റിയുള്ള ആദ്യയോഗം നഗരസഭയുടെ നേതൃത്വത്തിൽ നടന്നു.
നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ചന്ത നടത്തിയാൽ മാത്രമേ ജനങ്ങൾ കൂടുതലായി എത്തുകയുള്ളൂ. ആ സാഹചര്യത്തിലാണ് പുത്തരിക്കണ്ടം മൈതാനം തിരഞ്ഞെടുത്തത്. നഗരസഭ,കുടുംബശ്രീ,ടൂറിസം,തദ്ദേശ വകുപ്പുകൾ ഏകോപിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
മെട്രോ നഗരങ്ങളിലേതുപോലെ എല്ലാ സാധനസാമഗ്രികളും ലഭിക്കുന്ന തലസ്ഥാനത്തെ ആദ്യത്തെ മാർക്കറ്റാകുമിത്. ആവശ്യമെങ്കിൽ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ചന്ത സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഏത് സമയത്തും എടുത്ത് മാറ്റാൻ കഴിയുന്ന താത്കാലിക ഷെഡുകൾ സ്ഥാപിച്ചാണ് കച്ചവടം നടത്തുന്നത്. കച്ചവടത്തിന് എത്തുന്നവർ ആദ്യം നഗരസഭയിൽ രജിസ്റ്റർ ചെയ്യണം.
ആഴ്ചച്ചന്തകളിൽ
മറ്ര് ജില്ലകളിൽ നിന്ന് കച്ചവടക്കാർ എത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതുവഴി എല്ലാജില്ലകളിലെ ഉത്പന്നങ്ങളും ഈ ചന്തയിൽ ലഭിക്കും.
അന്യസംസ്ഥാനത്ത് നിന്നുള്ള കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കും.
ആളുകളെ ആകർഷിക്കുന്നതിന് വൈദ്യുതാലങ്കാരം, പാർക്കിംഗ് സൗകര്യം, സായാഹ്നങ്ങളിൽ കലാപരിപാടികൾ, സെൽഫി പോയിന്റുകൾ, ഫുഡ് കൗണ്ടറുകൾ, ഫുഡ് ഫെസ്റ്റ് ഉൾപ്പെടെ പുത്തരിക്കണ്ടത് സജ്ജീകരിക്കും.
പകലും നൈറ്റ് ലൈഫിന്റെ ഭാഗമായി രാത്രിയും ചന്തകൾ പ്രവർത്തിപ്പിക്കും. സുരക്ഷ മുൻനിറുത്തി ഇതിനായി പൊലീസും മറ്റ് വകുപ്പുകളുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കും.
നഗരം ചുറ്റാം സൈക്കിളിൽ
ചുരുങ്ങിയ നിരക്കിൽ സൈക്കിൾ വാടകയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയും നഗരസഭ ആവിഷ്കരിക്കുന്നുണ്ട്. നാല് മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാകുമെന്നാണ് നഗരസഭ വിലയിരുത്തുന്നത്.
സ്മാർട്ട് സിറ്റിയുടെ സഹായത്തോടെ ചെയ്യുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സ്മാർട്ട് സിറ്റി ബോർഡ് അംഗീകാരം നൽകി. നഗരത്തിലെ പ്രധാന ഇടങ്ങളിൽ സൈക്കിൾ സ്പോട്ട് സ്ഥാപിക്കും. അവിടെ നിന്ന് നേരിട്ടോ ആപ്പ് വഴിയോ സൈക്കിൾ തുച്ഛമായ നിരക്കിൽ ബുക്ക് ചെയ്യാം. സൈക്കിൾ എടുത്ത പോയിന്റിൽ തന്നെ വയ്ക്കണമെന്ന് നിർബന്ധമില്ല. എവിടെയാണോ സൗകര്യമായ പോയിന്റുള്ളത് അവിടെ വയ്ക്കാം. സൈക്കിൾ ഷെഡിനോടു ചേർന്ന് കേടുപാടുകൾ തീർക്കാനുള്ള സജ്ജീകരണവും ഒരുക്കും. സാധാരണ സൈക്കിളിന് പുറമേ ഇലക്ട്രിക് സൈക്കിളും രംഗത്തിറക്കാനാണ് പദ്ധതി. ഇത് വഴി
പാർക്കിംഗ് പ്രശ്നത്തിൽ കരുങ്ങാതെ നഗരത്തിൽ എവിടേയും ചുറ്റികറങ്ങാം. ഇതിന് പുറമേ വ്യായാമവും കൂടിയാകും. പദ്ധതി വഴി വായു മലിനീകരണം നല്ലൊരളവിൽ കുറയ്ക്കാനാകും. ഇതിന് വേണ്ടി നഗരത്തിൽ സ്മാർട്ട് സിറ്റി പ്രത്യേകം സൈക്കിൾ ട്രാക്കും നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |