വണ്ണപ്പുറം: യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാളിയാർ തോപ്പിൽ സരിനെയാണ് (32) കാളിയാർ പൊലീസ് പിടികൂടിയത്. നവംബർ 22നാണ് സരിന്റെ ഭാര്യ അശ്വതിയെ (31) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സരിന്റെയും കുടുംബത്തിന്റെയും ഉപദ്രവങ്ങളിൽ നിന്ന് തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് സംഭവം. 13 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പിന്നീട് നിരന്തരം അശ്വതിയെ പ്രതി മാനസികമായും ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ വിഷയം നിരവധി തവണ പൊലീസ് സ്റ്റേഷനിലടക്കം പരാതിയായി വന്നിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ ഹണി, എസ്.ഐ കണ്ണദാസ് രാജേഷ് സി.പി.ഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മേൽ ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണകുറ്റം, ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |