തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പെയിനിടെ ബാറിൽ കയറി മദ്യപിച്ച രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കി. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം അഭിജിത്ത്, നേമം ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആഷിക് എന്നിവർക്കെതിരെയാണ് നടപടി. ലഹരിവരുദ്ധ കാമ്പെയിനിനിടെ ഇരുവരും ബാറിൽ കയറി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇരുനേതാക്കളുടെയും മുഖം വ്യക്തമായി കാണാൻ സാധിക്കുന്നതിനാലാണ് നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരായത്.
ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ കാമ്പെയിൻ നടക്കുന്നതിനിടെ നേതാക്കൾ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സമൂഹത്തിന് മുന്നിൽ പ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലാണ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നടത്തിയത്. നേരത്തെ തന്നെ അഭിജിത്തിനെതിരെ ചില പരാതികൾ ഉയർന്നിരുന്നു. പല നേതാക്കളും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നുവെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.
പി. ബിജുവിന്റെ ഓർമയ്ക്കായുള്ള ആംബുലൻസ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം തട്ടിയത്, കൊവിഡ് ബാധിച്ച് മരിച്ച പ്രവർത്തക ആശയുടെ കുടുംബത്തിന് വീടുവച്ച് നൽകാൻ പിരിച്ചതിൽ നിന്ന് ഒരുലക്ഷം തട്ടിയത് എന്നീ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. ഏരിയാ സെക്രട്ടറി മണിക്കുട്ടൻ, ജില്ലാ കമ്മിറ്റി അംഗം നിതിൻ രാജ് എന്നിവർക്കെതിരെയാണ് അന്വേഷണം. എന്നാൽ സംഭവങ്ങളിൽ ഡി.വൈ.എഫ് ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |