തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് മൺവിള ടാങ്കിലേക്ക് ജലം എത്തിക്കുന്ന 900 എം.എം പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസപ്പെട്ട ജലവിതരണം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. ഇതോടെ ജനങ്ങൾ കുടിവെള്ളമില്ലാതെ വലയാൻ തുടങ്ങിയിട്ട് ഒന്നര ദിവസമായി. അമ്പലമുക്ക് - വയലിക്കട ഭാഗത്ത് സാന്ത്വന ആശുപത്രിക്ക് സമീപത്താണ് ചൊവ്വാഴ്ച രാത്രിയോടെ പൈപ്പ് പൊട്ടിയത്. അപ്പോൾത്തന്നെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഇന്നലെയും ജലവിതരണം തുടങ്ങാനായില്ല. അറ്റകുറ്റപ്പണികൾ നീണ്ടതോടെയാണ് ജനം ദുരിതത്തിലായത്. അതിസങ്കീർണവും കൂടുതൽ ശ്രദ്ധയോടെ മാത്രമേ ചെയ്യാനാവൂ എന്നതും അറ്റകുറ്റപ്പണിയുടെ വേഗത കുറയ്ക്കാനിടയാക്കി.
ചൊവ്വാഴ്ച രാത്രിയോടെ ജലവിതരണം നിലച്ചപ്പോൾ വാട്ടർ അതോറിട്ടിയുടെ ഹെല്പ്‌ലൈൻ നമ്പറിലേക്ക് ടാങ്കർ വെള്ളത്തിനായി ഉപഭോക്താക്കളുടെ നിരന്തരമായ ഫോൺവിളികളെത്തി. ടാങ്കർ വഴി ജലം എത്തിച്ചെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവ തീർന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വന്നതോടെ ഇന്നലെ രാവിലെ സ്കൂളിൽ പോകാൻ വിദ്യാർത്ഥികളും, ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തുപോകാനുള്ളവരും ഏറെ കഷ്ടപ്പെട്ടു. ടാങ്കറുകളിൽ നിന്ന് ശേഖരിച്ച ജലം തീർന്നതോടെ പലരും കുപ്പിവെള്ളത്തെയും ആശ്രയിച്ചു.
വെള്ളമെത്താൻ രാത്രിയാകും
പണികൾ പൂർത്തിയാക്കി ജലവിതരണം ഇന്ന് രാത്രിയേ പുനഃസ്ഥാപിക്കാനാവൂ. പ്രധാന ലൈനിലെ കോൺക്രീറ്റ് ബ്ളോക്കിന് (ആങ്കർ ബ്ളോക്ക്) അകത്താണ് ലീക്ക് കണ്ടെത്തിയത്. 27 വർഷം പഴക്കമുള്ള കോൺക്രീറ്റ് പൈപ്പാണിത്. ഈ കോൺക്രീറ്റ് ബ്ളോക്ക് പൊളിച്ച ശേഷമേ ചോർച്ച അടയ്ക്കാനാകൂ. സമീപത്ത് ഈ ലൈനിന്റെ അനുബന്ധ പൈപ്പുകളുള്ളതിനാൽ ബ്ളോക്ക് അതീവശ്രദ്ധയോടെയാണ് പൊളിക്കുന്നതെന്നും അതാണ് പണികൾ വൈകാൻ കാരണമെന്നും വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. ലീക്ക് അടച്ചശേഷം ആങ്കർ ബ്ളോക്ക് പുനർനിർമ്മിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് പമ്പിംഗ് തുടങ്ങിയ ശേഷം ആങ്കർ ബ്ളോക്ക് സ്ഥാപിക്കും. അതേസമയം, ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ നാളെയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |