വിതുര: കാട്ടുപന്നികൾ നാട്ടിലിറങ്ങിയതോടെ ജനങ്ങൾ ഭയന്നുവിറയ്ക്കുന്നു. കാട്ടുപന്നികൾ നാശവും ഭീതിയും വിതയ്ക്കുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നാട്ടിൽത്തന്നെ തമ്പടിച്ചുള്ള നാശം വിതയ്ക്കൽ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പന്നിശല്യമില്ലാത്ത മേഖലകൾ വളരെ വിരളമാണ്. വനങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിലാണ് കൂടുതലും നാശംവിതയ്ക്കുന്നത്. പകൽസമയത്തുപോലും പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ കാട്ടുപന്നികൾ ഭീതി പരത്തുന്നുണ്ട്. കൃഷി വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. പന്നിശല്യം രൂക്ഷമായതോടെ കൃഷിയും അന്യമായിത്തുടങ്ങി എന്നുതന്നെ പറയാം. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാവുന്നത്. പന്നിശല്യം തടയണമെന്നും കൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ അനവധി തവണ വനംമന്ത്രിക്കും മറ്റും പരാതി നൽകി സമരങ്ങൾ നടത്തിയിട്ടുപോലും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. ഇതിനിടെ കാട്ടുപന്നികൾ നാട്ടുകാരെ ആക്രമിക്കുന്നതും പതിവായി. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. നാട്ടിൻപുറങ്ങളിൽ റബർതോട്ടങ്ങളിലാണ് പന്നിക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ വിതുരമേഖലയിൽ മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായിരുന്നു. മൂന്നു പേരും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടൻകുളിച്ചപാറയിൽ കാട്ടുപന്നിശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയാകുന്നു. വനത്തോടു ചേർന്നുള്ള പ്രദേശമായതിനാൽ പകൽസമയത്തുപോലും പന്നികൾ കൂട്ടത്തോടെ നാട്ടിലിറങ്ങുക പതിവാണ്. രാത്രിയിൽ പന്നികളുടെ ശല്യം നിമിത്തം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പട്ടൻകുളിച്ചപാറ നിവാസികൾ പറയുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊളിക്കോട് പഞ്ചായത്തിൽ രണ്ടുപേർ നേരത്തേ മരണപ്പെട്ടിരുന്നു. ചായം, നാഗര എന്നിവിടങ്ങളിലാണ് രണ്ട് പേർ മരണപ്പെട്ടത്.
അപകടവും പതിവ്
കഴിഞ്ഞയാഴ്ച വൈകിട്ട് നന്ദിയോടു നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊളിക്കോട് മലയടി വിനോബാനികേതൻ സ്വദേശി മോനി എന്ന ശ്രീകണ്ഠൻ (43), തൊളിക്കോട് പനയ്‌ക്കോട് സ്വദേശി ഷിജു (47) എന്നിവർക്കാണ് പരിക്കേറ്റത്. വിതുര നന്ദിയോട് പാലോട് റോഡിൽ കാലങ്കാവ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നന്ദിയോട്ട് തടിപ്പണിക്ക് പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവേ വനത്തിൽ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നികൾ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ ഇരുവരുടെയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസിന്റെ തലേദിവസം രാത്രിയിൽ പേപ്പാറ പട്ടൻകുളിച്ചപാറ പുളിമൂട് തടത്തരികത്ത് വീട്ടിൽ ബിനുവിനും വീടിന് മുന്നിൽ വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ബിനു തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |